Kerala

മെട്രോ ആദ്യ പിറന്നാള്‍ സമ്മാനം , നഷ്ടം കുറയുന്നു

കൊച്ചി മെട്രോ റെയില്‍ ജൂണ്‍ 19ന് ആദ്യ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അന്നേ ദിവസം മെട്രോയില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും സൗജന്യ യാത്രയും വിവിധ സമ്മാനങ്ങളും കമ്പനി വാഗ്ദാനം നല്‍കുന്നു.

കൊച്ചി മെട്രോയുടെ നഷ്ടം പ്രതിദിനം 20 ലക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയായി കുറഞ്ഞുവെന്നതാണ് പിറന്നാള്‍ ആഘോഷിക്കുന്ന കെഎംആര്‍എലിന്റെ നേട്ടം. പ്രതിമാസം 6 കോടി നഷ്ടത്തില്‍ നിന്ന് 3.60 കോടിയായി കുറഞ്ഞുവെന്നാണ് ഏറ്റവുമൊടുവിലെ കണക്ക്.

ലോകത്തിലെ 2000 മെട്രോ സര്‍വീസുകളില്‍ വിരലിലെണ്ണാവുന്ന സര്‍വീസുകള്‍ മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന യാഥാര്‍ഥ്യം തിരിച്ചറിയുമ്പോഴാണ് കൊച്ചി മെട്രോയുടെ സാവധാനത്തിലുള്ള പുരോഗതി ശ്രദ്ധേയമാവുന്നത്.

കോര്‍പറേറ്റ് കമ്പനികള്‍ പോലെ ആദ്യവര്‍ഷത്തില്‍ തന്നെ ലാഭത്തില്‍ പ്രവര്‍ത്തിക്കണമെന്ന് കരുതുന്നത് മെട്രോയെ സംബന്ധിച്ച് പ്രായോഗികമല്ല. മെട്രോ ഗതാഗത സംവിധാനത്തിലെ ആധുനിക രീതിയാണ്. പൊതുഗതാഗത സംവിധാനം പ്രചാരത്തിലാക്കുക എന്നതാണ് മെട്രോ സംവിധാനത്തിന്റെ പ്രധാന ദൗത്യം. ഇതിന് പുറമേ പുതിയ നിക്ഷേപങ്ങള്‍ വരുമ്പോള്‍ നഗരത്തില്‍ മെട്രോ സര്‍വീസ് നിലവിലുള്ളത് ഒരു പ്രധാന ഘടകമായി സംരഭകര്‍
പരിഗണിക്കാറുണ്ട്.

മെട്രോ സര്‍വീസില്‍ ടിക്കറ്റ് വിറ്റ് മാത്രം ലാഭകരമായി പ്രവര്‍ത്തിക്കാനാവില്ല. സിംഗപ്പൂര്‍ മെട്രോ സര്‍വീസ് ഇതിന് ഉത്തമ ഉദാഹരണമാണ്. സിംഗപ്പൂരിലെ മെട്രോ സ്‌റ്റേഷന്‍ മിക്കവയും വലിയ മാളുകളിലേക്കാണ് ചെന്നു നില്‍ക്കുന്നത്. ടിക്കറ്റ് വില്‍പ്പനയും വാണിജ്യ കേന്ദ്രങ്ങളിലെ വരുമാനവും കൂടി ചേര്‍ന്നാണ് അവിടങ്ങളില്‍ വരുമാനമുണ്ടാക്കുന്നത്. മാത്രമല്ല, റെയില്‍ , റോഡ് കണക്ടിവിറ്റി മുഖേന കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുന്നുമുണ്ട്.

പകുതി വഴിയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി മെട്രോയ്ക്ക് പ്രതിദിനം 35,000 യാത്രക്കാരുണ്ട്. വിനോദ സഞ്ചാരികളുടെ സ്വപ്‌നമായ മെട്രോ റെയിലില്‍ അവധി ദിനങ്ങളില്‍ 45,000ത്തോളം യാത്രക്കാരുണ്ടെന്നതും ശ്രദ്ധേയമാണ്.

ഏഴുമിനിട്ട് ഇടവിട്ട് മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുന്ന കെഎംആര്‍എലിന്റെ പ്രവര്‍ത്തന മികവിനെ സംബന്ധിച്ചിടത്തോ മികച്ച അഭിപ്രായമാണ് നിലനില്‍ക്കുന്നത്. വിദേശ സഞ്ചാരികള്‍ പോലും മെട്രോയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ ഊഷ്മളമായ സേവനത്തെപ്പറ്റി നല്ലത് മാത്രമാണ് പറയുന്നത്.

രണ്ടാം ഘട്ടത്തില്‍ കലൂരില്‍ നിന്ന് കാക്കനാട്ടേക്ക് മെട്രോ നീളുമ്പോള്‍ കൂടുതല്‍ വരുമാനം നേടുമെന്നുറപ്പാണ്. ഇതിന് പുറമെ അടുത്ത വര്‍ഷം ജൂണില്‍ മെട്രോ തൈക്കൂടം വരെയും നാല് മാസം കഴിഞ്ഞ് പേട്ട വരേയും എത്തുമ്പോള്‍ പ്രതിദിനം 65,000 വരെ യാത്രക്കാരെ പ്രതീക്ഷിക്കാം.

യാത്രക്കാര്‍ക്ക് ഒരുമാസം വരെ ഉപയോഗിക്കാവുന്ന സീസണ്‍ ടിക്കറ്റ്, ഡെയ്‌ലി പാസ് എന്നിവ ജൂലൈയില്‍ നിലവില്‍ വരും. ഇതോടെ കൂടുതല്‍ ആളുകള്‍ മെട്രോയിലേക്ക് ആകര്‍ഷിക്കപ്പെടും. നഷ്ടം പരമാവധി കുറയ്ക്കാനും വഴിയൊരുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top