രാജ്യ വ്യാപകമായി വേതന വര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് രാജ്യത്താകമാനമുള്ള സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെട്ടു. ചെക്ക് ക്ലിയറിംഗ് തടസ്സപ്പെട്ടതോടെ കോടികളുടെ ചെക്ക് മാറാന്‍ കഴിയാതെ കെട്ടിക്കിടക്കുകയാണ്. ഡല്‍ഹിയില്‍ മാത്രം 5900 കോടി രൂപയുടെ ചെക്കുകളാണ് മാറാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നത്.
സമരത്തിന്റെ ആദ്യ ദിവസം എടിഎം കൗണ്ടറില്‍ നിന്ന് പണം ലഭിച്ചുവെങ്കിലും ഇന്ന് പണം പിന്‍വലിക്കാന്‍ ബുദ്ധിമുട്ട് നേരിടും.
രാജ്യത്തെ 85000 ബ്രാഞ്ചുകള്‍ സമരത്തെത്തുടര്‍ന്ന് അടഞ്ഞ് കിടക്കുകയാണ്. ഒരു ദശലക്ഷം ബാങ്ക് ജീവനക്കാരാണ് രണ്ട് ദിവസത്തെ സമരത്തില്‍ പങ്കെടുക്കുന്നത്. ചെക്കുകളും ഡ്രാഫ്റ്റുകളും അടക്കം 3.9 ദശലക്ഷം ഇന്‍സ്ട്രുമെന്റുകളാണ് സമരത്തെത്തുടര്‍ന്ന് ആദ്യ ദിവസം കെട്ടിക്കിടക്കുന്നത്. ഇത് ഏകദേശം 217 ദശലക്ഷം രൂപയുടേത് വരുമെന്ന് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.
പൊതുമേഖലാ ബാങ്കുകളിലെ 88% ജീവനക്കാരും സമരത്തില്‍ പങ്കെടുത്തിരുന്നു. സ്വകാര്യ മേഖലയിലെ ബാങ്കുകളും ജീവനക്കാരും പണിമുടക്കുന്നുണ്ട്. പുതുതലമുറ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
രണ്ട് ദിവസത്തെ ബാങ്ക് സമരം 200 ദശലക്ഷം രൂപയുടെ ഇടപാടുകളെ ബാധിക്കുമെന്ന് വ്യവസായികളുടെ സംഘടനയായ ‘ അസോച്ചം ‘ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേരളത്തിലെ ബാങ്കിംഗ് മേഖലയും നിശ്ചലമായിരിക്കുകയാണ്. ഇന്നലെ എടിഎമ്മുകളില്‍ പണമുണ്ടായിരുന്നെങ്കിലും ഇന്ന് സുലഭമായി പണം ലഭിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ സഹകരണ മേഖലയിലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഗ്രാമീണ മേഖലയില്‍ പണമിടപാടുകള്‍ക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നില്ല.
21 പൊതുമേഖലാ ബാങ്കുകളിലേയും , 12 സ്വകാര്യ ബാങ്കുകളിലേയും ജീവനക്കാരാണ് പണിമുടക്കുന്നത്.
2017 ഒക്ടോബര്‍ 31ന് കാലഹരണപ്പെട്ട ശമ്പള കരാര്‍ സമയബന്ധിതമായി ചര്‍ച്ചകളിലൂടെ പുതുക്കണമെന്നതാണ് പ്രധാനമായും സമരക്കാരുടെ ആവശ്യം. രണ്ട് ശതമാനം വേതന വര്‍ധനവ് മാനേജ്‌മെന്റുകള്‍ വാഗ്ദാനം നല്‍കിയെങ്കിലും ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇത് അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് 48 മണിക്കൂര്‍ സൂചനാ സമരം നടത്താന്‍ യൂണിയന്‍ മുന്നിട്ടിറങ്ങിയത്.