മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലെന്ന കാരണത്താല്‍ പാവപ്പെട്ടവന്റെ കയ്യില്‍ നിന്ന് പരമാവധി പിഴിയുന്ന പൊതുമേഖലാ ബാങ്കുകള്‍ക്ക് എന്തുകൊണ്ട് ഇത്രയധികം നഷ്ടം കുമിഞ്ഞ് കൂടുന്നു.
ബാങ്ക് ചെല്ലാനും അപേക്ഷ ഫോറങ്ങളും പൂരിപ്പിക്കാന്‍ നല്‍കുന്ന രണ്ട് രൂപയുടെ പേന പോലും ഉപഭോക്താക്കള്‍ എടുത്തുകൊണ്ട് പോകുമെന്ന പേടിയില്‍ ചരടില്‍ കെട്ടിയിടുന്ന ബാങ്ക് അധികാരികള്‍ എന്തുകൊണ്ട് കോടികള്‍ നഷ്ടമുണ്ടാക്കുന്നു.
ഏറ്റവും പുതിയ കണക്കനുസരിച്ച് മാര്‍ച്ച് 2018ലവസാനിച്ച ക്വാര്‍ട്ടറിലെ നാലാംപാദ കണക്കനുസരിച്ച് 15 പൊതുമേഖലാ ബാങ്കുകള്‍ കൂടി മൊത്തം 50,000 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നത്.
മൊത്തം 15 പൊതുമേഖലാ ബാങ്കുകളില്‍ രണ്ട് ബാങ്കുകള്‍ മാത്രമാണ് ലാഭത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ബാങ്കും വിജയ ബാങ്കുമാണ് ഈ രണ്ട് പൊതുമേഖലാ ബാങ്കുകള്‍.
കോടീശ്വരന്മാര്‍ക്കും കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും വഴിവിട്ട വായ്പകള്‍ നല്‍കുകയും കാലക്രമേണ ഈ കോടികളുടെ വായ്പ നോണ്‍ പെര്‍മോര്‍മിംഗ് അസറ്റ് ( കിട്ടാക്കടം ) ആയി മാറുന്നതാണ് പൊതുമേഖലാ ബാങ്കുകളുടെ നഷ്ടം ഇത്രയധികം പെരുകുന്നത്.
ഉന്നത രാഷ്ട്രീയ സ്വാധീനം, ബാങ്കിന്റെ തലപ്പത്തുള്ളവരുടെ കള്ളക്കളികള്‍ , സാമ്പത്തിക മാന്ദ്യം, നയങ്ങളിലെ കെടുകാര്യസ്ഥത, റിസര്‍വ് ബാങ്കിന്റെ അലംഭാവം എന്നീ നിരവധി കാരണങ്ങള്‍ കൊണ്ടാണ് കിട്ടാക്കടം ഇത്രയധികം വര്‍ധിക്കുന്നത്.
സ്വര്‍ണവായ്പയും വിദ്യാഭ്യാസ വായ്പയുമെടുക്കുന്ന സാധാരണക്കാരന് മുറതെറ്റാതെ ജപ്തി ഭീഷണി നോട്ടീസ് അയക്കുന്ന ശാഖാമാനേജര്‍മാരുടെ കാര്‍ക്കശ്യമൊന്നും നീരവ് മോദിയെപ്പോലെ കോടിക്കണക്കിന് വായ്പയെടുക്കുന്ന വമ്പന്‍മാരോട് ബാങ്കിന്റെ തലപ്പത്തുള്ളവര്‍ പ്രകടിപ്പിക്കാറില്ല.
വമ്പന്‍ കോര്‍പ്പറേറ്റുകളുടെ വായ്പാ തിരിച്ചടവില്‍ വേണ്ടത്ര നിഷ്‌കര്‍ഷ കാണിക്കുവാന്‍ സാധിക്കാറില്ലെന്നാണ് ബാങ്ക് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ഒന്നുകില്‍ മുകളില്‍ നിന്ന് സമ്മര്‍ദമുണ്ടാകും അല്ലെങ്കില്‍ ഉന്നതരാഷ്ട്രീയ സമ്മര്‍ദമുണ്ടാകുമെന്ന് എറണാകുളത്തെ ഒരു പൊതുമേഖലാ ബാങ്കിന്റെ എജിഎം കേരള വിഷനോട് പറഞ്ഞു.