Latest News

ഇംപീച്ച്‌മെന്റ് ഹര്‍ജി പിന്‍വലിച്ചു; കോടതിയില്‍ നാടകീയ രംഗങ്ങള്‍

ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭ അധ്യക്ഷന്റെ തീരുമാനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഏത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതെന്ന് കപില്‍ സിബല്‍ ചോദിച്ചു. ഉത്തരവ് കാണാതെ വാദം തുടരാനാവില്ലെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു. ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കേസില്‍ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ജസ്റ്റിസ് ജെ.ചലമേശ്വര്‍ അറിയിച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ടോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡേ, എന്‍.വി.രമണ, അരുണ്‍മിശ്ര, എ.കെ.ഗോയല്‍ എന്നിവരാണ് ഉള്ളത്. ഭരണഘടനാ ബെഞ്ചില്‍ നിന്ന് കൊളീജിയം ജഡ്ജിമാരെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.

രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു നിയമവിരുദ്ധവും ഏകപക്ഷീയവുമായാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതെന്നാരോപിച്ച് പഞ്ചാബില്‍ നിന്നുളള പ്രതാപ് സിങ് ബാജ്വാ, ഗുജറാത്തില്‍ നിന്നുളള അമീ ഹര്‍ഷാദ്രെ യാഞ്ജനിക് എന്നീ രാജ്യസഭാംഗങ്ങളാണ് പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

ഏപ്രില്‍ 24 നാണ് 71 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തളളിയത്. ഏഴ് പ്രതിപക്ഷ പാര്‍ട്ടികളില്‍പ്പെട്ട എംപിമാരാണ് ഇംപീച്ച്മെന്റ് നോട്ടീസില്‍ ഒപ്പിട്ടിരുന്നത്. ചീഫ് ജസ്റ്റിസിനെതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കിയ ശേഷം നോട്ടീസിനെക്കുറിച്ച് എംപിമാര്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ടലംഘനമാണെന്നുമാണ് നോട്ടീസ് തള്ളിയതിന് കാരണമായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top