Home app

ഡിജിറ്റല്‍ വേള്‍ഡ് കേരളത്തിന് അഭിമാന നേട്ടം

ഡിജിറ്റല്‍ ഭാവിയിലേക്ക് കേരളത്തെ കൈ പിടിച്ച് നടത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടിക്ക് സംഘാടകരെ അമ്പരപ്പിച്ചുകൊണ്ടുള്ള ജനപ്രാതിനിധ്യമാണ് കണ്ടത്. ഓരോ പ്രതിനിധിക്കും 5000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ണമായതിനാല്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
2000 പേര്‍ക്കാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മൊബൈലില്‍ പ്രത്യേക ക്യു ആര്‍ കോഡ് നല്‍കിയാണ് പ്രവേശനം അനവദിച്ചത്. പക്ഷെ അവസാന നിമിഷം സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് 500 പ്രതിനിധികള്‍ക്ക് കൂടി അധികമായി പ്രവേശനാനുമതി നല്‍കേണ്ടി വന്നു. ഇത്രയധികം പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് സംസ്ഥാന ഐടി സെക്രട്ടറി കേരള വിഷനോട് പറഞ്ഞു.

സംഘാടന മികവും ഐടി വിഷയങ്ങളിലെ നൂതന പ്രവണതകള്‍ അറിയാനുള്ള പ്രതിനിധികളുടെ താത്പര്യവുമാണ് ഉച്ചകോടിക്ക് ഇത്രയധികം ജനപങ്കാളിത്തം ലഭിക്കാനുള്ള പ്രധാന കാരണം. ഐടി മിഷന്‍, പ്രമുഖ വ്യവസായികള്‍, സര്‍ക്കാര്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടി സംഘാടന മികവുകൊണ്ട് മാത്രമല്ല ശ്രദ്ധിക്കപ്പെട്ടത്. അടിമുടി ആധുനിക സാങ്കേതിക സഹായത്തിന്റെ പിന്‍ബലത്തില്‍ നടക്കുന്ന ഉച്ചകോടി സമ്പൂര്‍ണ പേപ്പര്‍ രഹിതമായ ഉച്ചകോടിയാണ്. പ്രവേശനം മുതല്‍ പ്തിനിധികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വരെ മൊബൈല്‍ ആപ്പ് വഴി ബന്ധിപ്പിച്ച്, പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യ അവലംബിച്ച് നടത്തിയ കേരളത്തിലെ ആദ്യ ഉച്ചകോടിയായി മാറി ഹാഷ് ഫ്യൂച്ചര്‍.
ഉച്ചകോടി സമ്മേളനം മാത്രമല്ല ഹാഷ് ഫ്യൂച്ചറില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശന സ്റ്റാളും അടിമുടി ന്യൂജെനാണ്. ഇലക്ട്രോണിക് വെര്‍ച്വല്‍ സ്‌ക്രീന്‍ സ്‌ക്രീന്‍ ബോര്‍ഡിലൂടെ ഗോള്‍ഫ് കളിക്കാനുള്ള പ്രദര്‍ശന കേന്ദ്രത്തിലെ സ്റ്റാള്‍ ഏറെ പേര്‍ക്ക് കൗതുകമായി.

വെണ്ണലയിലെ റോമ്പോ ഇന്‍വെന്‍ഷന്‍സ് നിര്‍മിച്ച ഹ്യൂമനോയിഡ് റോബോട്ട് ഗണത്തില്‍പ്പെട്ട ‘ഹീറോ’ എന്ന റോബോട്ട് പ്രതിനിധികള്‍ക്ക് കൗതുകമായി. മനുഷ്യനുമായി സംഭാഷണത്തിലേര്‍പ്പെടാനുള്ള കഴിവാണ് ഇത്തരം റോബോട്ടുകളുടെ സവിശേഷത. മനുഷ്യന്‍ ഏത് ജോലി ഏല്‍പ്പിച്ചാലും സൂക്ഷ്മതയോടെ അത് ചെയ്ത് തീര്‍ക്കാന്‍ ഇവയ്ക്ക് കഴിയും.
സ്‌ത്രൈണ രൂപത്തിലുള്ള മറ്റൊരു റോബോട്ട് ആശുപത്രിയിലാണ് പ്രയോജനപ്പെടുക. ജനങ്ങളെ സ്വീകരിക്കാനും ലഘുപാനീയങ്ങള്‍ നല്‍കാനും ഇവയ്ക്ക് കഴിയും. നിങ്ങളാരാണെന്ന് പരിചയപ്പെടുത്തിയാല്‍ പിന്നെ സേവനമൊക്കെ റോബോട്ട് ഏറ്റെടുത്തോളും. ഇതിനാവശ്യമായ കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തിലൂടെയാണ് പിശകുകള്‍ ഇല്ലാതെ ഈ റോബോട്ടുകള്‍ ഇതെല്ലാം നിര്‍വഹിക്കുന്നത്.

തിരുവനന്തപുരത്തെ സ്റ്റാര്‍ട്ടപ്പ് ഗ്രൂപ്പായ ടില്‍റ്റ് ലാമ്പ്‌സ് ഒരുക്കിയിരിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി സംവിധാനം മുഖേന വീട്ടിലിരുന്ന് ഒരു സ്റ്റേഡിയാനുഭവത്തില്‍ ക്രിക്കറ്റ് കളിക്കാം. കംപ്യൂട്ട് ഭാവനാലോകം ഒരുക്കി തയ്യാറാക്കുന്ന ഈ കളികേന്ദ്രം മായികഭാവമാണ് കാണികളില്‍ സൃഷ്ടിക്കുന്നത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍, വെര്‍ച്വല്‍ റിയാലിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം മാളുകളില്‍ ഏറെ പ്രയോജനപ്പെടുമെന്ന് ടില്‍റ്റ് ലാമ്പിന്റെ അധികൃതര്‍ കേരള വിഷനോട് പറഞ്ഞു.


ഇനി കള്ളന്മാരെ അധികം പേടിക്കേണ്ട. വസ്തുക്കള്‍ കളഞ്ഞുപോയാലോ മോഷണം പോയാലോ കണ്ടുപിടിക്കാന്‍ കഴിയുന്ന സംവിധാനം ടെക്‌നോറിപ്പ് ഇന്നോവേഷന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശനം ഒരു മായാ തരംഗം സൃഷ്ടിക്കുമ്പോള്‍ കൊച്ച് കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പ് ഐടി കമ്പനികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് പോലെയുള്ള ആധുനിക കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ മേഖലയില്‍ ഇത്രയധികം മുന്നോട്ട് കുതിക്കുന്നുവെന്ന അറിവ് അഭിമാനകരമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top