കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ബിഷപ്പ് സഭാസ്വത്തുക്കളുടെ സൂക്ഷിപ്പുകാരന്‍ മാത്രമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബിഷപ്പ് എന്നാല്‍ ഡയോസിസ് ആണെന്ന് പറയാന്‍ ആകില്ല. നിശ്ചയിച്ച തുകയില്‍ നിന്നും വില കുറച്ച് ബിഷപ്പിന് ഭൂമി വില്‍ക്കാന്‍ പറ്റുമോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു.
അതേസമയം സഭയുടെ ഭൂമിയിടപാടില്‍ താന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ അധികാരം മാര്‍പാപ്പയ്ക്ക് മാത്രമാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകന്‍ വാദിച്ചു. കാനോന്‍ നിയമപ്രകാരമാണ് പള്ളിക്കാര്യങ്ങള്‍ നടക്കുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പരാതിയുമായി പലരും മാര്‍പാപ്പയെ സമീപിച്ചതാണ്. എന്നാല്‍, തനിക്കെതിരെ നീക്കങ്ങളൊന്നും ഉണ്ടായില്ല. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും കര്‍ദ്ദിനാള്‍ അഭിഭാഷകന്‍ വഴി കോടതിയെ അറിയിച്ചു.
ഇതിന് മറുപടിയായായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. രാജ്യത്തെ നിയമമൊന്നും കര്‍ദ്ദിനാളിന് ബാധകമല്ലേയെന്ന് കോടതി ആരാഞ്ഞു. ഐപിസി 460 വകുപ്പ് പ്രകാരം കേസില്‍ വിശ്വാസവഞ്ചനാക്കുറ്റം നിലനില്‍ക്കുമോ എന്ന് കോടതി പരിശോധിക്കുകയാണ്. ഇന്ത്യയിലെ ക്രിമിനല്‍ നിയമലംഘനത്തില്‍ മാര്‍പാപ്പയുടെ നിയമത്തിന് പ്രസക്തിയില്ല. വത്തിക്കാന്റെ തീരുമാനങ്ങള്‍ ആഭ്യന്തരകാര്യങ്ങളില്‍ മാത്രമേ ബാധകമാവൂ എന്നും കോടതി പറഞ്ഞു.
ഭൂമി ഇടപാടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കണമെന്ന ചേര്‍ത്തല സ്വദേശിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് കെമാല്‍ പാഷയുടെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.