Home app

സഫീറിന്റെ കൊലപാതകം ; അഞ്ച് പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍. സഫീറിന്റെ അയല്‍വാസികളും കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളുമാണ് അറസ്റ്റിലായിരിക്കുന്നത്. സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറയുന്നു. വിദ്യാഭ്യാസകാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട്ടെ മുസ്ലിംലീഗ് നഗരസഭ കൗണ്‍സിലറുമായ സിറാജുദ്ദീന്റെ മകന്‍ സഫീറിനെ (23) നഗരമദ്ധ്യത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കയറി മൂന്നംഗ സംഘം കുത്തിക്കൊല്ലുകയായിരുന്നു.
സാരമായി പരിക്കുകളോടെ സഫീറിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആക്രമണത്തിന് പിന്നില്‍ സി.പി.ഐ ആണെന്ന് ലീഗ് ആരോപിച്ചു. അറസ്റ്റിലായവര്‍ സിപിഎം അനുഭാവികളാണെന്നാണ് സൂചന. എന്നാല്‍ ലീഗിന്റെ ആരോപണം സി.പി.ഐ നിഷേധിച്ചു. ആക്രമണത്തിന് പിന്നില്‍ വ്യക്തിപരമായ പ്രശ്നങ്ങളാവാമെന്ന് സി.പി.ഐ പറഞ്ഞു. കുന്തിപ്പുഴയിലെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷമുണ്ടായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ മണ്ണാര്‍ക്കാട്ട് നിയോജക മണ്ഡലത്തില്‍ മുസ്ലിംലീഗ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top