Home app

മധു താമസിക്കുന്ന സ്ഥലം കാണിച്ചു കൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരെന്ന് സഹോദരി

പാലക്കാട്: അട്ടപ്പാട്ടിയില്‍ ആദിവാസിയുവാവായ മധുവിനെ മോഷണക്കുറ്റമാരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി സഹോദരി ചന്ദ്രിക രംഗത്ത്. ഗുഹയില്‍ കഴിഞ്ഞിരുന്ന മധുവിനെ കാണിച്ച് കൊടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി പറഞ്ഞു. മധുവിനെ അക്രമികള്‍ പിടിച്ചു കൊണ്ടു വരുമ്പോള്‍ വനംവകുപ്പിന്റെ ജീപ്പ് അനുഗമിച്ചെന്നും ചന്ദ്രിക പറയുന്നു.

‘വിനോദ് എന്നയാളാണ് ആള്‍ക്കാരെ ഫോണ്‍ വിളിച്ച് എത്തിച്ചത്. ആദ്യം ഓട്ടോയിലായിരുന്നു പോയത്. പിന്നീട് ഗുഹ വളഞ്ഞ് മധുവിനെ പിടിച്ചു. ഉടുത്തിരിക്കുന്ന മുണ്ടുരിഞ്ഞ കെട്ടിയിട്ടു. തുടര്‍ന്ന് മോഷ്ടിച്ചെന്ന് പറയുന്ന അരിക്ക് അകത്ത് ഭാരമുളള മറ്റെന്തോ ഇട്ട് 20 കിലോ അരിയാണെന്ന് പറഞ്ഞു. മധുവിനെ കൊണ്ട് പോകുമ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ ഓടിച്ചിരുന്ന ജീപ്പാണ് പിറകിലുണ്ടായിരുന്നത്. മധു അവശനായിരുന്നിട്ടും ജീപ്പില്‍ കയറ്റാന്‍ തയ്യാറായില്ല. വെളളം ചോദിച്ചപ്പോള്‍ രണ്ട് തുളളി മാത്രം ഇറ്റിച്ചു കൊടുക്കുകയാണ് ചെയ്തത്. എന്നിട്ട് നക്കിക്കുടിക്കാനാണ് പറഞ്ഞത്. വെളളം കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ വെളളം നിലത്തേക്ക് ഒഴിച്ചു’, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് മധുവിന്റെ സഹോദരി ചന്ദ്രിക ആവശ്യപ്പെട്ടു.

മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഉച്ചയോടെ മൃതദേഹം മധുവിന്റെ ഊരായ കടുക്മണ്ണയില്‍ എത്തിക്കും. എട്ടോളം പേര്‍ ഇന്നലെ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. ഇതുവരെ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം മാത്രമെ അറസ്റ്റ് രേഖപ്പെടുത്തുകയുളളു എന്നാണ് വിവരം. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ ആദിവാസി സംരക്ഷണ സമിതി ആരംഭിച്ച രാപ്പകല്‍ സമരം പുരോഗമിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top