Home app

താന്‍ നിരപരാധിയാണെന്ന് ഉദയഭാനുവിന്റെ മൊഴി

റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സി.പി.ഉദയഭാനു താന്‍ നിരപരാധിയാണെന്ന് പൊലീസിന് മൊഴി നല്‍കി. രാജീവിനെ ബന്ദിയാക്കാന്‍ മാത്രമാണ് മറ്റു പ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവരോട് നിര്‍ദ്ദേശിച്ചത്. കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഡി.വൈ.എസ്.പി ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഉദയഭാനു പറഞ്ഞു.

ചക്കര ജോണിക്കും രഞ്ജിത്തിനും പറ്റിയ കൈയബദ്ധമാണ് രാജീവിന്റെ കൊലപാതകമെന്നും ഉദയഭാനു പറഞ്ഞു. നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുന്നതിന് വേണ്ടി രാജീവിനെ തട്ടിക്കൊണ്ടുപോയി രേഖകളില്‍ ഒപ്പുവയ്ക്കാനായിരുന്നു പദ്ധതിയിട്ടത്. അതിനുവേണ്ടി രാജീവിനെ ബന്ദിയാക്കാന്‍ തന്റെ കക്ഷിയായ ജോണിക്ക് നിര്‍ദ്ദേശം നല്‍കി. കൊല്ലരുതെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇരുവരും ചേര്‍ന്ന് രാജീവിനെ കൊലപ്പെടുത്തുകയായിരുന്നെന്നും ഉദയഭാനു പറഞ്ഞു.

ഇന്നലെ രാത്രി ഏഴു മണിയോടെ ഉദയഭാനുവിന്റെ രണ്ടാമത്തെ സഹോദരന്‍ അജയ്‌ഘോഷിന്റെ വസതിയായ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് മ്യൂസിയത്തിന് സമീപമുള്ള വയലില്‍ റോഡിലെ സൗപര്‍ണികയില്‍ നിന്നാണ് അഭിഭാഷകനെ പൊലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി പത്തു മണിയോടെ പ്രത്യേക അന്വേഷണസംഘത്തിന്റെ ആസ്ഥാനമായ തൃശൂര്‍ റൂററില്‍ എത്തിച്ചു. ഇന്നലെ രാത്രി എസ്.പി യതീഷ് ചന്ദ്ര ഉദയഭാനുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറിലധികം നീണ്ടു നിന്നതായാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെടാനുണ്ടായ സാഹചര്യം, കൊല്ലപ്പെട്ട രാജീവുമായുള്ള ബന്ധം, വസ്തു ഇടപാടുകള്‍ നടത്തിയതുമായുള്ള വിവരങ്ങള്‍ എന്നിവയാണ് ചോദ്യാവലിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് സൂചന.

ഇന്ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ശേഷം ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അതേസമയം, പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കില്ലെന്നാണ് സൂചന. നാളെയോ, തൊട്ടടുത്ത ദിവസമോ ആയിരിക്കും കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക. സെപ്തംബര്‍ 29നാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ ചാലക്കുടിയിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top