കേരള റെയില്‍വേ വികസനത്തിന് പച്ചക്കൊടി ഉയര്‍ത്തി റെയില്‍വേ ബോര്‍ഡ്. കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ച പ്രധാന പദ്ധതികള്‍ക്ക് റെയില്‍വേയുടെ അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും തമ്മില്‍ വെള്ളിയാഴ്ച നടന്ന ചര്‍ച്ചയിലാണ് തീരുമാനം. കേരള സര്‍ക്കാരിനും റെയില്‍വേയ്ക്കും തുല്യപങ്കാളിത്തമുളള കമ്പനിയാണ് കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലുളള ഇരട്ടപ്പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത നിര്‍മിക്കാനുളള നിര്‍ദേശം ബോര്‍ഡ് ചെയര്‍മാന്‍ അംഗീകരിച്ചു.
അതിവേഗ തീവണ്ടികളാണ് നിര്‍ദിഷ്ട പാതകളില്‍ കേരളം ഉദ്ദേശിച്ചത്. എന്നാല്‍ അതിവേഗ വണ്ടികള്‍ ഓടിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്നും സെമി സ്പീഡ് ട്രെയിനുകള്‍ പരിഗണിക്കാമെന്നും അശ്വനി ലൊഹാനി ഉറപ്പുനല്‍കി. ഇത് സംബന്ധിച്ച് സര്‍വെ നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ലൈനുകള്‍ക്ക് ശേഷിയില്ലാത്തതാണ് കേരളത്തില്‍ പുതിയ വണ്ടികള്‍ ഓടിക്കുന്നതിന് മുഖ്യതടസ്സം. ഈ സാഹചര്യത്തിലാണ് പുതിയ ലൈനുകള്‍ക്ക് റെയില്‍വേയുമായി ചേര്‍ന്ന് മുതല്‍ മുടക്കാന്‍ കേരളം തയ്യാറാകുന്നത്. തലശ്ശേരിമൈസൂര്‍ (മാനന്തവാടി വഴി) പാതയുടെ വിശദ റിപ്പോര്‍ട്ട് (ഡി.പി.ആര്‍) ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കി റെയില്‍വെക്ക് സമര്‍പ്പിക്കാന്‍ ബോര്‍ഡ് ചെയര്‍മാന്‍ നിര്‍ദേശിച്ചു. 247 കി.മീറ്റര്‍ വരുന്ന പാതയ്ക്ക് 3,209 കോടി രൂപയാണ് കണക്കാക്കിയിട്ടുളളത്. ഇപ്പോള്‍ തലശ്ശേരിയില്‍ നിന്ന് മൈസൂരിലേക്ക് 810 കി.മീറ്ററാണ് ദൂരം. യാത്രാസമയത്തില്‍ 12 മണിക്കൂറും ദൂരത്തില്‍ 570 കിലോമീറ്ററും കുറവുണ്ടാകും. റെയില്‍വെ അംഗീകരിച്ചാന്‍ 2024ല്‍ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയും.