വൈക്കം സ്വദേശിനി ഹാദിയ മതംമാറി വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തി സുപ്രീംകോടതി. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണെന്ന് കോടതി നിരീക്ഷിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു.
മാനസിക പ്രശ്‌നങ്ങള്‍ ഇല്ലാത്തയാള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും അതിനാല്‍ വിഷയത്തില്‍ ഹാദിയയുടെ ഭാഗം കൂടി കേള്‍ക്കണമെന്നും അറിയിച്ച കോടതി കേസ് ഈ മാസം 30ലേക്ക് മാറ്റി. കേസിലെ വാദം പുരോഗമിക്കുന്നതിനിടെ അഭിഭാഷകര്‍ തമ്മിലുണ്ടായ വാഗ്വാദത്തെത്തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്.
വാദം പുരോഗമിക്കുന്നതിനിടെ ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിച്ചു. ഇരുവരും അടുത്തിടെ കേരളത്തിലെത്തിയത് മതസ്പര്‍ധ വളര്‍ത്താനാണെന്ന പരാമര്‍ശം ഉണ്ടായതോടെ കോടതി ഇടപെട്ടു. രാഷ്ട്രീയ തര്‍ക്കങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്ന് കേസ് പരിഗണിച്ച ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ കോടതി കേസ് മാറ്റിവച്ചതായും അറിയിക്കുകയായിരുന്നു.
അതേസമയം കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് നിലപാടറിയിച്ചില്ല.