ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ സമുച്ചയമായ ഡി സിനിമാസ് ചാലക്കുടി നഗരസഭ അടച്ചുപൂട്ടി. തിയേറ്ററില്‍ ജനറേറ്റര്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് എടുത്തിട്ടില്ലെന്നതിനാലാണ് നഗരസഭ തിയേറ്റര്‍ അടച്ചുപൂട്ടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ലൈസന്‍സ് എടുത്തിരുന്നുവെന്നും ഈ വര്‍ഷം ലൈസന്‍സിനുളള ഫീസ് അടച്ചുകഴിഞ്ഞെന്നും തിയേറ്റര്‍ അധികൃതര്‍ പറയുന്നു.
തിയേറ്റര്‍ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞ ഭരണസമിതി കോഴ വാങ്ങിയാണ് അനുമതി നല്‍കിയതെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ചേര്‍ന്ന ചാലക്കുടി നഗരസഭ ഭരണസമിതി തിയേറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നു. മുന്‍ ചെയര്‍പേഴ്സണ്‍ അടക്കമുള്ളവര്‍ ദിലീപിനോട് പണം വാങ്ങിയെന്ന് ഇപ്പോഴത്തെ ഭരണപക്ഷം ആരോപിച്ചിരുന്നു. ഡി സിനിമാസിന് നിര്‍മാണ അനുമതി നല്‍കിയതിലെ ക്രമക്കേട് സംബന്ധിച്ച് നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണം കഴിയുന്നതുവരെ തിയേറ്റര്‍ അടച്ചിടാനാണ് നഗരസഭ തീരുമാനം.
ഡി സിനിമാസിന് നിര്‍മാണ അനുമതി നല്‍കിയതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക മുനിസിപ്പാലിറ്റി യോഗത്തിലാണ് തിയേറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തത്.യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ കൗണ്‍സിലര്‍മാരും സംയുക്തമായാണ് തീരുമാനം കൈക്കൊണ്ടത്.
ഡി സിനിമാസ് കൈയേറ്റ ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഭൂമി അളന്ന് തിട്ടപ്പെടുത്തി. എന്നാല്‍ ഭൂമി കൈയേറിയിട്ടില്ലെന്നാണ് റവന്യൂ അധികൃതര്‍ വ്യക്തമാക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് ഡി സിനിമാസിന്റെ കൈയേറ്റം വീണ്ടും ചര്‍ച്ചയായത്. തുടര്‍ന്ന് ഇതുസംബന്ധിച്ച പരാതിയില്‍ ജൂലൈ മാസം 29 ന് തൃശൂര്‍ വിജിലന്‍സ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.2014 ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.
നഗരസഭ ജീവനക്കാര്‍ അടച്ചുപൂട്ടാന്‍ എത്തിയപ്പോള്‍ തിയേറ്ററിലെ ജീവനക്കാര്‍ തിയേറ്റര്‍ വിട്ടിറങ്ങാതെ അടച്ചുപൂട്ടുന്നത് തടഞ്ഞിരുന്നു. പിന്നാലെ കൂടുതല്‍ പൊലീസുമായി എത്തിയാണ് തിയറ്റര്‍ പൂട്ടിയത്.
നഗരസഭ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണ് ചെയ്യുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം തിയേറ്ററുകളും പ്രവര്‍ത്തിക്കുന്നത് ജനറേറ്റര്‍ ലൈസന്‍സ് ഇല്ലാതെയാണ്. പക്ഷെ ഡി സിനിമാസ് ഇതും നേടിയിട്ടുണ്ട്. ഇത്തവണ ഫീസ് അടച്ചുകഴിഞ്ഞു. നഗരസഭാ അധികൃതരുടെ പ്രതികാരബുദ്ധി ഇവിടുത്തെ അറുപതിലധികം വരുന്ന ജീവനക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞു.