വീണ്ടും വിലക്കിൽ കുരുങ്ങി ‘കാന്താര’യിലെ ”വരാഹരൂപം..”. ഗാനം ഒടിടി പ്ലാറ്റ്‌ഫോമിലോ തിയേറ്ററിലോ പ്രദർശിപ്പിക്കുന്നത് കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി കെ ഇ സാലിഹ് താൽകാലികമായി തടഞ്ഞു. പകർപ്പവകാശലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഗാനം പ്രദർശിപ്പിക്കുകയാണെങ്കിൽ തൈക്കുടം ബ്രിഡ്ജിനും മാതൃഭൂമിക്കും അംഗീകാരം നൽകണമെന്നാണ് ഉത്തരവിൽ പ്രതിപാദിക്കുന്നത്. ‘തൈക്കുടം ബ്രിഡ്ജ്’ എന്ന മ്യൂസിക്ക് ബാൻഡ് ചിട്ടപ്പെടുത്തിയ ”നവരസം” എന്ന ഗാനത്തിന്റെ പേരിലുള്ള വാണിജ്യ തർക്കമാണ് കേസിലേക്കും കോടിതി വിധിയിലേക്കും എത്തിനിൽക്കുന്നത്.
നവരസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വരാഹരൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന് സംഗീത സംവിധായകൻ മുൻപ് സമ്മതിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇരു ഗാനങ്ങളുമായുള്ള സാദൃശ്യം പ്രാഥമിക നിഗമനത്തിൽത്തന്നെ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പകർപ്പവകാശനിയമം സെക്‌ഷൻ 64 പ്രകാരം പൊലീസിന് രേഖകൾ പിടിച്ചെടുക്കാമെന്ന് കോഴിക്കോട് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി നേരത്തേ പറഞ്ഞിരുന്നു. അന്വേഷണം ശരിയായ രീതിയിൽ പുരോഗമിക്കുന്നില്ലെന്ന പരാതിയിലാണ് കോടതി നിർദേശമുണ്ടായത്. പകർപ്പവകാശം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഡിജിറ്റൽ ഓഡിയോ വർക്ക് സ്റ്റേഷൻ പരിശോധിച്ച് അതിന്റെ അസൽ പകർപ്പും പ്ലേറ്റുകളുമെല്ലാം പിടിച്ചെടുക്കണമെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.