ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസ് കൺട്രോൾ റൂമിലേക്കു ഫോൺ ചെയ്ത 16 വയസ്സുകാരന്‍ മുംബൈ പോലീസിന്‍റെ കസ്റ്റഡിയില്‍. വിളിയില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. വധഭീഷണിയെ തുടർന്ന് സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. കൂടാതെ താരം കോടികൾ വിലമതിക്കുന്ന ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുകയും ഇത് കൂടുതൽ സുരക്ഷാ സവിശേഷതകളോടെ രൂപഭേദം ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസവും താരത്തിന് നേരെ വധഭീഷണിയുണ്ടായിരുന്നു. തിഹാർ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ഇമെയിലിലായിരുന്നു ഭീഷണി സന്ദേശം വന്നിരുന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ സഹായി ഗോൾഡി ബ്രാറിൽ നിന്നായിരുന്നു ഭീഷണി സന്ദേശം ലഭിച്ചിരുന്നത്. ഈ കേസിൽ രാജസ്ഥാനിൽ നിന്ന് ബിഷ്‌ണോയി സമുദായാംഗമായ യുവാവിനെ പിടികൂടിയതിനു പിന്നാലെയാണു പുതിയ സംഭവം. ബിഷ്ണോയി സമുദായം പുണ്യമൃഗമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസിൽ താരത്തെ കോടതി വിട്ടയച്ചതിനു ശേഷമായിരുന്നു ഭീഷണി.