ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ ഭക്ഷണത്തിൻ്റെ കാര്യത്തിൽ വലിയ അന്തരമുണ്ട്. ഈ വ്യത്യസ്തതകള്‍ക്കെല്ലാം പുറമേ പ്രാദേശികമായി തുടര്‍ന്നുപോരുന്ന പാചകരീതികള്‍ വേറെയും. ഇത്തരത്തില്‍ ഒന്നാണ് ഉറുമ്പ് ചമ്മന്തി. വിദ്യ രവിശങ്കര്‍ എന്ന ഇന്‍സ്റ്റഗ്രാം വ്‌ളോഗറാണ് ഉറുമ്പ് ചമ്മന്തി പരീക്ഷിച്ച വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലൂടെയുള്ള യാത്രക്കിടെയാണ് ചുവന്ന ഉറുമ്പുകള്‍ ചേര്‍ത്തുണ്ടാക്കിയ ഇവിടുത്തെ ഒരു നാടന്‍ ചമ്മന്തി പരീക്ഷിച്ചത്. കിട്ടാവുന്നതില്‍ ഏറ്റവും വ്യത്യസ്തമായ ഒരു അനുഭവം എന്നാണ് വിദ്യ ഇതിനെ വിശേഷിപ്പിച്ചത്. ചമ്മന്തി തയ്യാറാക്കാനായി ഉറുമ്പുകളെ ശേഖരിക്കുന്നതും ഇത് തയ്യാറാക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം.
ബസ്തറിലെ വെള്ളച്ചാട്ടം കാണാന്‍ പോയതിനിടെയാണ് വിദ്യക്ക് ഉറുമ്പ് ചമ്മന്തി കഴിക്കാന്‍ അവസരം ലഭിച്ചത്. ബസ്തറിലെ ഏറ്റവും പ്രസിദ്ധമായ വിഭവങ്ങളില്‍ ഒന്നാണ് ഉറുമ്പ് ചമ്മന്തിയെന്നും ഇതിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ടെന്നും വിഡിയോയില്‍ വിദ്യ പറയുന്നു. മരത്തില്‍ നിന്ന് ഉറുമ്പുകൂട് തകര്‍ത്താണ് ഉറുമ്പിനെ ശേഖരിക്കുന്നത് കാണിച്ചിരിക്കുന്നത്. ഉറുമ്പിനെ ശേഖരിക്കുന്നതും ചമ്മന്തി ഉണ്ടാക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്നും വിദ്യ പറഞ്ഞു.