നടി ആകാംക്ഷ ദുബെയുടെ മരണത്തിൽ ഗായകൻ സമർ സിങ് അറസ്റ്റിൽ. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സമർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്കു മുൻപാണ് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഹോട്ടലിൽ നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗാസിയാബാദിലെ നന്ദ്ഗ്രാം പ്രദേശത്തെ കെട്ടിടത്തില്‍ ഒളിച്ചു താമസിക്കുകയായിരുന്ന സമർ സിങ് ഇന്നലെ രാത്രിയാണ് പിടിയിലാവുന്നത്. വാരണാസിയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സംഘവും ലോക്കല്‍ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടിച്ചത്. ഗാസിയാബാദ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ വാരണാസി പൊലീസ് ടീമിന് കൈമാറിയതായി ഡിസിപി നിപുന്‍ അഗര്‍വാള്‍ പറഞ്ഞു.
കഴിഞ്ഞ മാസം 26നാണ് ആകാംക്ഷയെ ഹോട്ടൽമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രി ഇൻസ്റ്റഗ്രാമിൽ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തതിനു പിന്നാലെയായിരുന്നു മരണം. മരണത്തിൽ ദുരൂഹത ആരോപിച്ച് ആകാംക്ഷയുടെ അമ്മ മധു ദുബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സമർ സിങ്ങിനും സഹോദരൻ സഞ്ജയ് സിങ്ങിനുമെതിരെ കേസെടുത്തത്. ആകാംക്ഷയും സമറും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഒരു സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് ആകാംക്ഷ വാരണാസിയിൽ എത്തിയത്. അകാൻഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് അമ്മയുടെ അഭിഭാഷകൻ ശശാഖ് ശേഖർ ത്രിപാഠി രംഗത്തെത്തിയിരുന്നു. സംഭവം സിബിഐയോ സിബിസിഐഡിയോ അന്വേഷിക്കണമെന്നു ത്രിപാഠി ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. അകാൻഷയുടെ മരണം ആത്മഹത്യയല്ലെന്നും ഹോട്ടൽ മുറിയിൽ ചിലർ കൊലപ്പെടുത്തിയതാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിൽ ത്രിപാഠി ആരോപിച്ചു.
മേരി ജംഗ് മേരാ ഫൈസ്ല എന്ന ചിത്രത്തിലൂടെയാണ് ആകാംക്ഷ അരങ്ങേറ്റം കുറിച്ചത്. ആകാംക്ഷ അഭിനയിച്ച മ്യൂസിക് വിഡിയോ യേ ആരാ കഭി ഹര നഹിയുടെ റിലീസ് ദിനത്തിലാണ് നടിയുടെ മരണം.