സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ സ്വർണ-വജ്രാഭരണങ്ങൾ മോഷണം പോയ കേസിൽ പ്രതി അറസ്റ്റിൽ. ഐശ്വര്യയുടെ വീട്ടുജോലിക്കാരിയായ ഈശ്വരിയാണ്(40) പിടിയിലായത്.
ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളിലൂടെ ഇടയ്ക്കിടെ വൻ തുകയുടെ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് ദമ്പതികളെ തേനാംപേട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
2019 മുതൽ മോഷണം തുടർന്നിരുന്നെന്നും മോഷ്ടിച്ച 60 പവനോളം ആഭരണം വിറ്റ് പണമാക്കിയെന്നും ഈശ്വരി പൊലീസിനോട് പറഞ്ഞു. സഹോദരി സൗന്ദര്യയുടെ വിവാഹത്തിനാണ് ഐശ്വര്യ അവസാനമായി ആഭരണങ്ങൾ അണിഞ്ഞിരുന്നത്. തുടർന്ന് ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അതിനുശേഷം മൂന്നു തവണ ലോക്കർ പലസ്ഥലത്തേക്കും മാറ്റി. ധനുഷിനൊപ്പം താമസിച്ചിരുന്നുപ്പോൾ 2021 ഓഗസ്റ്റു വരെ സെയ്ന്റ് മേരീസ് റോഡിലെ വീട്ടിലാണ് ലോക്കർ വെച്ചിരുന്നത്. ഇത് പിന്നീട് സിഐടി കോളനിയിലേക്ക് മാറ്റി. സെപ്റ്റംബർ 2021ന് വീണ്ടും സെന്റ് മേരീസ് റോഡ് അപ്പാർട്ട്‌മെന്റിലേക്കും കൊണ്ടുപോയി. ലോക്കറിന്റെ താക്കോൽ താരത്തിന്റെ പേഴസണൽ സ്റ്റീൽ കബോർഡിലാണ് സൂക്ഷിക്കാറുള്ളത്. ഈ വിവരം വീട്ടുജോലിക്കാർത്ത് അറിയാമെന്നുവെന്നും ഐശ്വര്യ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
ഫെബ്രുവരി 10നാണ് ആഭരണം മോഷണം പോയ വിവരം മനസിലാകുന്നത്. ഡയമണ്ട് സെറ്റ്, അൺകട്ട് ഡയമണ്ട് പതിപ്പിച്ച ടെമ്പിൾ ജ്വല്ലറി, ആൻ്‌റീക് ഗോൾഡ് പീസസ്, നവരത്‌ന സെറ്റ്, കമ്മലുകളും മാലകളും വളകളും ഉൾപ്പടെയുള്ള 60 പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.