“നിർത്തിയിട്ട ചരക്കുതീവണ്ടിക്കടിയിലൂടെ പാളം മുറിച്ചുകടക്കുമ്പോൾ മറ്റൊരു തീവണ്ടി തട്ടി പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. കാഞ്ഞങ്ങാട് കുശാൽനഗറിലെ മുരുകന്റെയും പരേതയായ കാർത്തികയുടെയും മകൾ പവിത്ര (15) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലേമുക്കാലോടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് തെക്കുഭാഗത്താണ് അപകടം. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.”
“സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു പവിത്ര. സ്റ്റേഷന്റെ തെക്കുഭാഗത്ത് പ്ളാറ്റ്‌ഫോം അവസാനിക്കുന്നിടത്തുകൂടിയാണ് പവിത്രയും കൂട്ടുകാരും പതിവായി വീട്ടിലേക്ക് പോകാറുള്ളത്. ബുധനാഴ്ച കൂട്ടുകാർ ആരും ഉണ്ടായിരുന്നില്ല. രണ്ടാമത്തെ ട്രാക്കിലായിരുന്നു ചരക്കുവണ്ടി നിർത്തിയിട്ടിരുന്നത്. ഇതിനടിയിലൂടെ കടന്ന് മൂന്നാമത്തെ ട്രാക്കിലേക്ക് പ്രവേശിച്ചതും കോയമ്പത്തൂർ-മംഗളൂരു എക്‌സ്‌പ്രസ് എത്തിയതും ഒരുമിച്ചായിരുന്നു. കടക്കല്ലേയെന്നു ആളുകൾ നിലവിളിക്കുന്നുണ്ടായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് അരക്കിലോമീറ്റർ തെക്കുമാറിയാണ് കുശാൽനഗർ റെയിൽവേ ഗേറ്റ്. ഈ ഗേറ്റിനും പ്ലാറ്റ്‌ഫോമിനുമിടയിൽ പാളം മുറിച്ചുകടക്കുന്ന പ്രധാന ഇടമാണ് എ.കെ.ജി. ക്ലബ് റോഡ്. നിത്യാനന്ദ എൻജിനിയറിങ് കോളേജ്, പോളിടെക്‌നിക്, നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം എന്നിവിടങ്ങളിലെ വിദ്യാർഥികളും പടിഞ്ഞാറൻ ഗ്രാമങ്ങളിലെ നൂറുകണക്കിന് ആളുകളും ഇതുവഴി കടന്നുപോകുന്നു. ഇവിടെ ഒരു മേൽപാത വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി.