ഇൻ്റർനെറ്റ് എക്‌സ്‌പ്ലോറർ 11 ഇനിയില്ല. ഫെബ്രുവരി 14ന് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ആകുന്നതോടെ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 11 പൂർണമായും പ്രവർത്തനരഹിതമാകും. 2021 അവസാനത്തോടെ പുറത്തിറങ്ങിയ വിൻഡോസ് 11ൽ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്‌റ്റ്‌വെയർ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ വിൻഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകളിൽ സേവനം ലഭ്യമാകുന്നത് തുടരുന്നുണ്ടായിരുന്നു.
പ്രണയദിനത്തിൽ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 11 പ്രവർത്തനരഹിതമാകുമെന്ന് റെഡ്‌മണ്ട്‌കമ്പനി ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റ് എക്സ്പ്ലോറർ 11-നെ മൈക്രോസോഫ്റ്റ് എഡ്‌ജിലേക്ക് റീഡയറക്ട് ചെയ്യാത്ത എല്ലാ ഉപകരണങ്ങളെയും ഈ അപ്‌ഡേറ്റ് ബാധിക്കുമെന്നും സ്ഥാപനം അറിയിച്ചിരുന്നു. ആദ്യകാല ഇന്റർനെറ്റ് ബ്രൗസറുകളിൽ ഒന്നാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ. 25 വർഷത്തെ സേവനമാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ ഇപ്പോൾ അവസാനിപ്പിക്കുന്നത്.
വിൻഡോസ് 95 ന്റെ അധിക ഫീച്ചറായി 1995ലാണ് എക്സ്പ്ലോറർ അവതരിപ്പിക്കപ്പെടുന്നത്. പിന്നീടിത് സൗജന്യമായി നൽകാൻ തുടങ്ങി. ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന്റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റാണ് സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. 90-കളുടെ അവസാനമാണ് ഏറ്റവും പ്രചാരമുള്ള ബ്രൗസറായി എക്‌സ്‌പ്ലോറർ മാറുന്നത്. ഒജി സെർച്ച് ബ്രൗസർ എന്ന പേരിലാണ് ആദ്യകാലങ്ങളിൽ ഇതറിയപ്പെട്ടിരുന്നത്. 2003 ൽ 95 ശതമാനമായിരുന്നു എക്‌സ്‌പ്ലോററിന്റെ ഉപയോഗം. അതിനു ശേഷം 11 തവണ ബ്രൗസർ പുതുക്കി. 2016 മുതൽ പുതിയ വേർഷനുകൾ ഉൾപ്പെടുത്താതെയായി.
2013ലാണ് ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 2013 റീലിസ് ചെയ്യുന്നത്. നിലവിലുള്ളത് എക്‌സ്‌പ്ലോറർ വേർഷൻ 11 ആണ്. വിവരസാങ്കേതിക മേഖലയിൽ പെട്ടെന്നുണ്ടായ മാറ്റങ്ങൾക്കൊപ്പം എക്‌സ്‌പ്ലോററിനെ നവീകരിക്കാൻ കമ്പനി സമയം ചെലവാക്കിയിരുന്നില്ല. വൈകാതെ ഗൂഗിൾ ക്രോമും മറ്റു സെർച്ച് എഞ്ചിനുകളും ആധിപത്യം സ്ഥാപിച്ചു. നിലവിൽ ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന്റെ പിൻഗാമി എന്നറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് എഡ്ജാണ്.2015-ൽ വിൻഡോസ് 10ലാണ് എഡ്ജ് അവതരിപ്പിച്ചത്. കൂടുതൽ വേഗവും സുരക്ഷയുമുള്ള ആധുനിക ബ്രൗസറാണ് എഡ്ജ് എന്ന പ്രത്യേകതയുമുണ്ട്.