കോഴിക്കോട്: കാന്താര സിനിമയിൽ പകർപ്പവകാശം ലംഘിച്ചാണ് വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തിയതെന്ന കേസിൽ, സംഗീതസംവിധായകൻ അജനീഷ് ലോക്‌നാഥിനെ ചോദ്യംചെയ്യും. കേസിൽ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി. ഋഷഭ് ഷെട്ടി, നിർമാതാവ് വിജയ് കിരഗന്ദൂർ എന്നിവരെയാണ് കോഴിക്കോട് ടൗൺപോലീസ് രണ്ടുദിവസമായി ചോദ്യംചെയ്തത്.
“പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്നും വരാഹരൂപമെന്ന ഗാനം തങ്ങളുടെ സൃഷ്ടിയാണെന്നും തിങ്കളാഴ്ച രണ്ടുമണിക്കൂറിലേറെനീണ്ട ചോദ്യംചെയ്യലിലും ഇരുവരും അവകാശപ്പെട്ടു. ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഋഷഭ് ഷെട്ടി ഇക്കാര്യം ആവർത്തിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ കൂടുതൽകാര്യങ്ങൾ സംസാരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പാട്ടിന്റെ രാഗങ്ങളും ഉപയോഗിച്ച ഉപകരണങ്ങളും വ്യത്യസ്തമാണെന്നാണ് കാന്താരയുടെ അണിയറക്കാരുടെ വാദം.
ടൗൺ എസ്.ഐ. സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച സംവിധായകനെയും നിർമാതാവിനെയും ചോദ്യംചെയ്തത്. സംഗീതവിദഗ്‌ധരുടെ ഉപദേശം തേടിയശേഷം പോലീസ് കൂടുതൽ നടപടികളിലേക്ക് നീങ്ങും. പാട്ടിന്റെ ട്രാക്കിൽ സാമ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമികനിഗമനം. നടൻ പൃഥ്വിരാജ് ഉൾപ്പെടെ കാന്താരയുടെ കേരളത്തിലെ വിതരണക്കാരും കേസിലെ പ്രതികളാണ്. പൃഥ്വിരാജിനെയും ഉടനെ ചോദ്യംചെയ്യും.