കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് രാജി കത്തു കൈമാറിയെന്ന് അടൂർ മാധ്യമങ്ങളോട് പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് ശങ്കർ മോഹൻ രാജിവച്ചതിനും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പിന്നാലെയാണ് അടൂരിന്റെ രാജി. ശങ്കർ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളിൽ അടൂർ അതൃപ്തനായിരുന്നു. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ എന്ന നിലയിൽ അദേഹത്തിന്റെ പ്രവർത്തന കാലാവധി മാർച്ച് 31 വരെയാണ്.
ശങ്കർ മോഹനെതിരായ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ടിനെ തകർച്ചയിൽനിന്ന് കരകയറ്റാൻ ആത്മാർഥമായി പ്രവർത്തിച്ചു. ശങ്കർ മോഹനെതിരായ ആരോപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അടൂർ പറഞ്ഞു. മാധ്യമങ്ങൾ ഒരുഭാഗം മാത്രം കേട്ടു. സമരാഘോഷങ്ങൾക്ക് പിന്നിൽ ആരെന്ന് അന്വേഷിക്കണം. ഗേറ്റ് കാവൽക്കാരനായ വിദ്വാന് സമരാസൂത്രണത്തിൽ പങ്കുണ്ട്. പിആർഒ അടക്കം ചില ജീവനക്കാരും ഒളിപ്രവർത്തനം നടത്തിയെന്നും അടൂർ ആരോപിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചന വിവാദങ്ങൾക്കിടെയാണ് ശങ്കർ മോഹൻ രാജിവച്ചത്. അടൂർ ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ട ശേഷം മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തിയാണ് രാജിക്കത്ത് നൽകിയത്. ജാതിവിവേചനം സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപായിരുന്നു ശങ്കർ മോഹന്റെ രാജി.