സിനിമ റിലീസ് ചെയ്ത് 55 വർഷത്തിനുശേഷം നിർമാതാക്കൾക്കെതിരെ ലൈംഗികചൂഷണത്തിനു കേസുനൽകി നടീനടന്മാർ. ഫ്രാങ്കോ സെഫിറെലി സംവിധാനം റോമിയോ ആൻഡ് ജൂലിയറ്റ് സിനിമയിലെ അഭിനേതാക്കളായ ഒലീവിയ ഹസിയും (71), ലിയൊണാഡ് വൈറ്റിങ്ങും (72) ആണ് ചലച്ചിത്രനിർമാണക്കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സിനെതിരേ കേസു കൊടുത്തത്.
സിനിമയിൽ അഭിനയിക്കുമ്പോൾ ഒലീവിയയ്ക്ക് 15ഉം, ലിയൊണാഡിന് 16ഉം ആയിരുന്നു പ്രായം. സിനിമയിലെ കിടപ്പറ രംഗത്തിൽ അഭിയിച്ചതാണ് കേസിന് ആധാരം. പ്രായപൂർത്തിയാകാത്ത കാലത്ത് തങ്ങളുടെ അറിവില്ലാതെയും രഹസ്യമായും പൂർണമായോ ഭാഗികമായോ നഗ്നത ചിത്രീകരിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതുമൂലമുണ്ടായ ശാരീരിക, മാനസിക വേദനകൾ ഇപ്പോഴും അനുഭവിക്കുകയാണെന്നും പരാതിയിലുണ്ട്. ലൈംഗികചൂഷണത്തിനും ദുരുപയോഗത്തിനും 10 കോടി ഡോളർ (ഏകദേശം 830 കോടി രൂപ) നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.
ഈ രംഗം ഇല്ലെങ്കിൽ ചിത്രം പരാജയപ്പെടും എന്ന് സംവിധായകൻ ഫ്രാങ്കോ സെഫിറെലി ഇവരോട് പറയുകയായിരുന്നു. നഗ്നരായി അഭിനയിക്കേണ്ടിവരില്ല എന്നു പറഞ്ഞിട്ടും പ്രായപൂർത്തിയാകാത്ത അഭിനേതാക്കളുടെ നഗ്നത പകർത്തിയെന്നും പറയുന്നു. ചിത്രത്തിലൂടെ 50 കോടി ഡോളറിലേറെയാണ് പാരമൗണ്ട് പിക്ചേഴ്സ് നേടിയത്. 2019-ൽ അന്തരിച്ചതിനാൽ സംവിധായകനെ കേസിൽ കക്ഷിചേർത്തിട്ടില്ല.
ഷേക്സ്പിയറിന്റെ പ്രശസ്തമായ നാടകത്തെ ആധാരമാക്കി ഒരുക്കിയ ചിത്രം 1968ലാണ് റിലീസ് ചെയ്തത്. ഓസ്കർ ഉൾപ്പടെ വലിയ അംഗീകാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് രണ്ടു പേർക്കും ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ലഭിച്ചിരുന്നു.