ടെഹ്റാൻ∙ ഓസ്കർ പുരസ്കാര ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി (38) ഇറാനിൽ അറസ്റ്റിലായി. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് അറസ്റ്റിലായ അമിനി സെപ്റ്റംബർ 16ന് മരിച്ചതിനെ തുടർന്ന് ഇറാനിലെങ്ങും വൻ പ്രക്ഷോഭം നടക്കുകയാണ്. പ്രക്ഷോഭകരെ പിന്തുണച്ചതിന്റെ പേരിലാണ് തരാനെ അലിദോസ്തിയെ അറസ്റ്റ് ചെയ്തത്.
അലിദോസ്തിയുൾപ്പെടെ പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നു പ്രാദേശിക മാധ്യമമായ മിസാൻ ഓൺലൈൻ ന്യൂസിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ‘ദി സെയിൽസ്മാൻ’ എന്ന ചിത്രത്തിനാണ് 2016ൽ ഓസ്കർ ലഭിച്ചത്. ഈ വർഷം കാൻസ് ചലച്ചിത്രമേളയിൽ അലിദോസ്തിയുടെ ‘ലെയ്‌ലാസ് ബ്രദേഴ്സ്’ എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നു.
ഡിസംബർ 8ന് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ അലിദോസ്തി പ്രക്ഷോഭകരെ പിന്തുണച്ച് കുറിപ്പിട്ടിരുന്നു. ഈ കുറിപ്പിന്റെ പേരിലാണ് അറസ്റ്റ്. അതേസമയം, നവംബർ ഒൻപതിന് മുഖാവരണം ഇല്ലാത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നടി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നായ ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നെഴുതിയ ബോർഡും കൈയിൽപിടിച്ചായിരുന്നു അലിദോസ്തിയുടെ ചിത്രം പുറത്തുവന്നത്. പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നൽകാനായി അവർ അഭിനയം താൽകാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.