എന്നും സ്വപ്നം കാണുന്നത് നിറുത്താൻ വേണ്ടി പൂജാരിയെ സമീപിച്ച ഈറോഡിലെ 54 വയസ്സുകാരനു നഷ്ടമായത് സ്വന്തം നാവ്. ഗോപിച്ചെട്ടിപ്പാളയം സ്വദേശിയുടെ നാവാണു മുറിച്ചുമാറ്റിയത്. ദിവസവും പാമ്പു കടിക്കുന്നതു സ്വപ്നം കണ്ടിരുന്ന ഇയാൾ ഒരു ജ്യോതിഷിയെ സമീപിച്ചിരുന്നു. അയാൾ പാമ്പിനെ വച്ചു പൂജ നടത്താൻ നിർദേശിച്ചു. പൂജ നടത്തേണ്ട ക്ഷേത്രവും ജ്യോതിഷി പറഞ്ഞുകൊടുത്തു.
പൂജ കഴിഞ്ഞപ്പോൾ കൂടുതൽ ഫലസിദ്ധിക്കായി നാവു പാമ്പിനു നേരെ നീട്ടിക്കാണിക്കാൻ ക്ഷേത്രപൂജാരി ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ നാവ് നീട്ടിയതോടെ പാമ്പ് ആഞ്ഞുകൊത്തി. കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാവു മുറിച്ചുമാറ്റുക മാത്രമായിരുന്നു പരിഹാരം. നാവു മുറിച്ചു മാറ്റി 4 ദിവസം ശ്രമിച്ചാണു ഡോക്ടർമാർ ഇയാളുടെ ജീവൻ രക്ഷിച്ചത്.