പെര്‍ത്ത്: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ശേഷിക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നാലാം വിക്കറ്റില്‍ ഒന്നിച്ച ഏയ്ഡന്‍ മാര്‍ക്രം – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. അര്‍ധ സെഞ്ചുറി നേടിയ ഇരുവരുമാണ് മോശം തുടക്കത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് ട്രാക്കിലാക്കിയത്. ഇന്ത്യയുടെ മോശം ഫീല്‍ഡിങ്ങും ദക്ഷിണാഫ്രിക്കയയെ തുണച്ചു. ഇന്ത്യയുടെ പരാജയത്തോടെ പാകിസ്താന്റെ സെമി സാധ്യത കൂടുതല്‍ അനിശ്ചിതത്വത്തിലായി.ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കിയിരുന്നെങ്കിൽ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സെമി കളിക്കാനുള്ള സാധ്യത നിലനിർത്താൻ പാകിസ്താന് കഴിയുമായിരുന്നു. എന്നാൽ, ഇന്ത്യ ഇന്ന് പരാജയപ്പെട്ടതോടെ പാകിസ്താൻ്റെ നില പരുങ്ങലിലായി.