Breaking News

രാജിവയ്ക്കില്ല; ഗവര്‍ണര്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ; കണ്ണൂര്‍ വിസി

കണ്ണൂർ:സര്‍വകലാശാല വിസിമാര്‍ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം നിലനില്‍ക്കെ, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഡോ.ഗോപിനാഥ്. ഗവര്‍ണര്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ വിസി നിയമനവുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതിയിലുണ്ട്. കേസ് നടക്കുമ്ബോള്‍ ഇത്തരമൊരു നടപടിയിലേക്ക് പോകാമോയെന്ന് അറിയില്ല. ടെര്‍മിനേഷന്‍ ഓര്‍ഡര്‍ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മറ്റുവിസിമാരുടെ തീരുമാനം എന്താണെന്ന് അറിയില്ല. ഇത് തന്റെ തീരുമാനമാണ്. ഇത് രാജ്യത്തെ അസാധാരണ നടപടിയാണെന്നും കണ്ണൂര്‍ വിസി പറഞ്ഞു. 

അതേസമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കുസാറ്റ് വൈസ് ചാൻസലർ പറഞ്ഞു.

നിയമ നടപടികൾ സർവകലാശാലകൾ തീരുമാനിക്കുമെന്ന് മന്ത്രി പി രാജീവും പറഞ്ഞു.

സർക്കാരിൻറെ പ്രവർത്തനങ്ങളെ കൂച്ച് വിലങ്ങിടാനുള്ള ശ്രമമാണ് ഇതെന്ന് മന്ത്രി ആർ ബിന്ദുവും പറഞ്ഞു. നാളിതുവരെ ഇല്ലാത്ത അസാധാരണ നടപടി ആണെന്നും മന്ത്രി പറഞ്ഞു.

നാളെ രാവിലെ പതിനൊന്നരയ്ക്ക് മുന്‍പായി സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരുമായുള്ള പോര് രൂക്ഷമായി തുടരവെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി. നാളെത്തന്നെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാവിലെ പതിനൊന്നരയ്ക്കുള്ളില്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണറുടെ ഉത്തരവ്.

കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല,കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു.

എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ (കെടിയു) വൈസ് ചാന്‍സലര്‍നിയമനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. 2015 ലെ എപിജെ അബ്ദുല്‍ കലാം സര്‍വകലാശാലാ നിയമം അനുസരിച്ചും യുജിസി ചട്ടമനുസരിച്ചും വിസി നിയമനത്തിനായി മൂന്നില്‍ കുറയാതെ പേരുകളുള്ള പാനലാണ് സേര്‍ച് കമ്മിറ്റി ചാന്‍സലര്‍ക്കു നല്‍കേണ്ടത്. ഇവിടെ ഒരു പേരു മാത്രമാണു നല്‍കിയതെന്ന് കോടതി കണ്ടെത്തി. സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യുജിസി ചട്ടമാണു ബാധകമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top