കൊല്ലത്ത് ഹര്‍ത്താലിനിടെ പൊലീസിനെ ആക്രമിച്ച പിഎഫ്ഐ പ്രവര്‍ത്തകന്‍ പിടിയില്‍. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. യാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഷംനാദ് പൊലീസിനെ ആക്രമിച്ചത്.പൊലീസുകാരെ ബൈക്കിടിപ്പിച്ചു വീഴ്ത്തുകയായിരുന്നു ഇയാള്‍. ഇരവിപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ആന്‍റണി, എആര്‍ ക്യാംപിലെ സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആന്‍റണി ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലം പള്ളിമുക്കിലൂടെ ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്ന ഷംനാദിനെ പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസുകാരെ ആക്രമിച്ചത്. വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ ഷംനാദിനെ പിടികൂടാനാണ് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാന്‍ ഷംനാദ് മുതിര്‍ന്നപ്പോള്‍ ഇത് തടയാനും പൊലീസ് ശ്രമിച്ചിരുന്നു.
അതിനിടെ വാഹനം വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുമ്പോൾ പൊലീസുകാരുടേയും ഷംനാദിന്‍റെയും ബൈക്കുകള്‍ കൂട്ടിയിടിച്ച് പൊലീസുകാര്‍ നിലത്തു വീണു. മറ്റ് പൊലീസുകാര്‍ ഷംനാദിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ ബൈക്കോടിച്ച് ഇയാള്‍ രക്ഷപ്പെട്ടു. പിന്നീട് ഒളിവില്‍ കഴിയുകയായിരുന്നു. വധശ്രമക്കേസില്‍ ഷംനാദ് നേരത്തെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.