ന്യൂഡൽഹി:മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യുപി സർക്കാർ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നൽകാത്ത സാഹചര്യത്തിൽ കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ജാമ്യത്തിൽ ഇറങ്ങി ആദ്യ ആറ് ആഴ്ച കാപ്പൻ ഡൽഹിയിൽ കഴിയണം. എന്നാൽ, അതിനുശേഷം സ്വദേശമായ മലപ്പുറത്തേക്ക് പോകാൻ സിദ്ദിഖ് കാപ്പന് അനുമതി നൽകി. കേരളത്തിലേക്ക് വിടരുതെന്ന പോലീസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
മൂന്ന് ദിവസത്തിനുള്ളിൽ സിദ്ദിഖ് കാപ്പനെ വിചാരണ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. തുടർന്ന് വിചാരണ കോടതി ജാമ്യം അനുവദിക്കണം. ജാമ്യത്തിൽ ഇറങ്ങുന്ന കാപ്പൻ ഡൽഹിയിലെ ജങ്ക്പുരയിൽ ആണ് ആദ്യ ആറ് ആഴ്ച കഴിയേണ്ടത്. എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീൻ പോലീസ് സ്റ്റേഷനിൽ ഹാജരാകണം. തുടർന്ന് ആറ് ആഴ്ചയ്ക്ക് ശേഷം സ്വദേശമായ മലപ്പുറത്തേക്ക് പോകാം. അവിടെയും പ്രാദേശിക പോലീസ് സ്റ്റേഷനിൽ ഹാജരാകണം. കാപ്പനോട് പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.