ചെസിലെ നമ്പർ വണ്‍, അഞ്ച് തവണ ലോക ചാമ്പ്യൻ,എനിക്ക് പറ്റിയ എതിരാളി ഇല്ല, അതുകൊണ്ട് ചെസ് മടുത്തു എന്ന് പറഞ്ഞ മാഗ്നസ് കാള്‍സനെ തന്റെ കരു നീക്കങ്ങളില്‍ കുരുക്കി നിര്‍ത്തി തോൽപിച്ചത് തമിഴ്നാട്ടുകാരനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ആ വിദ്യാർത്ഥിയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്.
ചെസ്സ് പാഠ്യവിഷയമാക്കിയിട്ടുള്ള ആദ്യ സംസ്ഥാനമാണ് തമിഴ്നാട്. വിശ്വനാഥന്‍ ആനന്ദിന്റെ തട്ടകത്തില്‍ നിന്ന് ഇങ്ങനെ ഒരു കുട്ടിഹീറോ ഉണ്ടായതില്‍ അതിശയിക്കാനില്ല.പക്ഷെ കുഞ്ഞു പ്രഗ‍്‍നാനന്ദയുടെ ജീവിതം നമ്മള്‍ മാതൃകയാക്കണം. സകല സുഖ സൗകര്യങ്ങളില്‍ നിന്നും വന്ന കാള്‍സണ്‍ അല്ല ആര്‍ പ്രഗ‍്‍നാനന്ദ.
സാധാരണ കുടുംബത്തില്‍ ജനിച്ച പ്രഗ‍്‍നാനന്ദയുടെ നേട്ടം കൊയ്തുകൊണ്ടുള്ള യാത്ര ഏവരെയും അമ്പരിപ്പിക്കുന്നതാണ്.
എട്ടാംവയസ്സിലാണ് ബുദ്ധിമാന്മാരുടെ കളിയായ ചെസില്‍ പ്രഗ‍്‍നാനന്ദയുടെ തേരോട്ടം ആരംഭിക്കുന്നത്. 2013 ല്‍ നടന്ന വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ എട്ട് വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ചു കൊണ്ടയിരുന്നു ആ കുട്ടിയുടെ തുടക്കം.
പിന്നീട് 2016 ല്‍ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്‌ട്ര ചെസ് ചാമ്പ്യൻ എന്ന നേട്ടം തേടിയെത്തി. അന്ന് കേവലം 10 വയസ്സ് മാത്രമായിരുന്നു പ്രായം.
രണ്ട് വര്‍ഷത്തിന് ശേഷം 12 വയസ്സില്‍ റഷ്യന്‍ താരമായ സെര്‍ജേയ് കര്‍ജ്കിന്നിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി.
പോളിയോ ബാധിതനായ പിതാവ് രമേഷ് ബാബുവാണ് പ്രഗ‍്‍നാനന്ദയുടെ ശക്തിയും പിന്തുണയും. വീട്ടില്‍ ചെസ് കളിക്കാന്‍ സഹോദരി ആര്‍ വൈശാലിയുമുണ്ട്.
അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഉള്‍പ്പെടെ നിരവധി റെക്കോര്‍ഡുകളാണ് വൈശാലിയും സ്വന്തമാക്കിയിരിക്കുന്നത്.ചെന്നൈയിലെ ചെസ് ഗുരുകുലത്തില്‍ പരിശീലിക്കുന്ന പ്രഗ‍്‍ നാനന്ദയ്‌ക്ക് നിരവധി ബഹുമതികളാണ് ലഭിച്ചിട്ടുള്ളത്.
ലോകത്തെ അസാമാന്യ കഴിവുകളുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഗ്ലോബല്‍ ചൈല്‍ പ്രൊഡിഗി പുരസ്‌കാരമുള്‍പ്പെടെ ലഭിച്ച സമ്മാനങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.
ഒരാളെ അളക്കേണ്ടത് പ്രായം കൊണ്ടോ, ഭംഗി കൊണ്ടോ ആകരുത്. മാഗ്നസ് കാള്‍സനെ തന്റെ കരു നീക്കങ്ങളില്‍ കുരുക്കി നിര്‍ത്തി പ്രഗ‍്‍നാനന്ദ ലോകത്തോട് വിളിച്ചു പറഞ്ഞതും ഇതുതന്നെയായിരുന്നു.