Breaking News

ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍, എതിർപ്പുമായി പ്രതിപക്ഷം

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.ലോകായുക്തയുടെ റിപ്പോര്‍ട്ട് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ടാണ് ഭേദഗതി. മുഖ്യമന്ത്രിക്ക് പകരം നിയമമന്ത്രി പി രാജീവാണ് ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചത്. ലോകായുക്ത അന്വേഷണ സംവിധാനം മാത്രമാണെന്നും നീതിന്യായ കോടതിയല്ലെന്നും ബില്‍ അവതരിപ്പിച്ച പി രാജീവ് പറഞ്ഞു. നിലവിലെ നിയമത്തില്‍ ഒരിടത്തും ലോകായുക്തയെ ജ്യൂഡിഷ്യറിയെന്ന് വിവക്ഷിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ലോകായുക്ത നിയമഭേദഗതിയിലൂടെ ജ്യൂഡീഷ്യറിക്ക് മുകളില്‍ എക്‌സിക്യൂട്ടീവിന് അധികാരം ലഭിക്കുന്ന അവസ്ഥ സംജാതമാകുമെന്ന് ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ബില്ലിനെ ന്യായീകരിച്ചുള്ള നിയമമന്ത്രിയുടെ പരാമര്‍ശങ്ങളെ സുപ്രീം കോടതി വിധികളും ലോകായുക്ത നിയമത്തിലെ വ്യവസ്ഥകളും അടക്കം ഉദ്ധരിച്ചാണ് പ്രതിപക്ഷ നേതാവ് എതിര്‍ത്തത്

ഒരാള്‍ അയാള്‍ക്കെതിരായ കേസില്‍ വിധി നിര്‍ണയിക്കാനാവില്ലെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. അതിന്റെ ലംഘനമാണ് ദേദഗതി. ലോക്പാല്‍ നിയമത്തിനു വിരുദ്ധമായത് ഭേദഗതിയുണ്ട്. പുതിയ ഭേദഗതിയോടെ പൊതു പ്രവര്‍ത്തകര്‍ക്കെതിരായ കേസുകളൊന്നും നിലനില്‍ക്കില്ലെന്നും സതീശന്‍ പറഞ്ഞു.

22 വര്‍ഷത്തിനു ശേഷം ലോകായുക്തയുടെ പല്ലും നഖവും പറിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. പല്ലും നഖവുമുള്ള നിയമമാണ് നിലവില്‍ കേരളത്തിലെ ലോകായുക്ത നിയമം. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന അഴിമതി നിരോധന നിയമം ഈ ബില്ലോടെ ഇല്ലാതാകുകയാണ്. ഈ നീക്കത്തിനു സിപിഐ വഴങ്ങരുതായിരുന്നു. ഭേദഗതിയില്‍ ഭരണഘടനാ വിരുദ്ധതയും നിയമവിരുദ്ധതയും ഉണ്ടെന്നു വിഡി സതീശന്‍ പറഞ്ഞു. പുതിയ ഭേദഗതിയിലൂടെ കേരളത്തിനു തലകുനിക്കേണ്ട സാഹചര്യമാണെന്നു കെ.ബാബു പറഞ്ഞു. ബില്‍ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാല്‍ ഇനി മുതല്‍ ഗവര്‍ണറല്ല നിയമസഭയായിരിക്കും അപ്ലറ്റ് അതോറിറ്റി. മന്ത്രിമാരുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും എംഎല്‍എമാരുടെ കാര്യത്തില്‍ സ്പീക്കറുമായിരിക്കും അപ്ലറ്റ് അതോറിറ്റി. ലോകായുക്ത വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ബില്‍ പാസാകുന്നതോടെ ഇല്ലാതാകും. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടാലേ നിയമമാകൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top