മാന്നാര്‍:അപകടത്തില്‍ പരിക്കേറ്റ് റോഡിൽ കിടന്നയാൾക്ക് രക്ഷാ കരവുമായി അൻഷാദ്. ചെന്നിത്തല പുത്തുവിളപ്പടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്നയാള്‍ക്ക് സഹായമായത് മാന്നാര്‍ എമര്‍ജന്‍സി റെസ്ക്യൂടീം സെക്രട്ടറിയും കേബിൾ ടിവി ഓപ്പറേറ്ററുമായ അന്‍ഷാദ് ആയിരുന്നു.ബുധനാഴ്ച രാത്രി എട്ടുമണിയോടെ നവോദയ ജംഗ്‌ഷന് സമീപം എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ എണ്ണയ്ക്കാട് പലചരക്ക് വ്യാപാരം നടത്തുന്ന മുട്ടംസ്വദേശി മുരളീധരന്‍ നായരെയാണ് അന്‍ഷാദ് ആശുപത്രിയിലെത്തിച്ച് ജീവന്‍രക്ഷിച്ചത്.
അപകട വിവരമറിഞ്ഞ അന്‍ഷാദ് സുഹൃത്തും ആംബുലന്‍സ് ഡ്രൈവറുമായ അജേഷുമായി ബന്ധപ്പെട്ട് പരിക്കേറ്റയാളെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാന്നാര്‍ പൊലീസിനെ വിവരമറിയിക്കുകയും ബന്ധുക്കള്‍ എത്തുന്നതുവരെ ഒപ്പംനിന്ന് ആവശ്യമായ സേവനങ്ങളും നൽകി.
അപകടവിവരം അറിഞ്ഞാലുടന്‍ ആംബുലന്‍സ് സൗകര്യംനല്‍കി അന്‍ഷാദിനെ സഹായിക്കുന്നത് മാന്നാറില്‍ പ്രവര്‍ത്തിക്കുന്ന മെഡ്സ്റ്റാര്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന ജയേഷ്, അജേഷ് എന്നീ സഹോദരങ്ങളാണ്.
കഴിഞ്ഞ മെയ് എട്ടിന് മാന്നാര്‍ പരുമല ജംഗ്‌ഷന്‌സമീപം ലോറി ഇടിച്ച് ഗുരുതര പരിക്കുകളോടെ രക്തം വാര്‍ന്ന് റോഡില്‍ കിടന്ന റാന്നി സ്വദേശി നടേശന്‍ എന്നയാളിനെ സമയോചിത ഇടപെടല്‍ നടത്തി ആശുപത്രിയില്‍ എത്തിച്ചു ജീവന്‍രക്ഷിച്ചതിന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഐപിഎസ് അന്‍ഷാദിന് അനുമോദനപത്രം മാന്നാര്‍ പൊലീസ് സ്റ്റേഷന്‍വഴി നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.തൊട്ടടുത്തദിവസം മാന്നാറില്‍എത്തിയ ജില്ലാ പൊലീസ് മേധാവി നേരിട്ട് അനുമോദനം അറിയിക്കുകയും ചെയ്തിരുന്നു.
12 വര്‍ഷത്തിനു മുൻപ് നടന്ന അപകടത്തില്‍ വഴിയില്‍കിടന്ന തന്നെ യാത്രക്കാരായ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ച് ജീവന്‍രക്ഷിച്ചത്. ഇതാണ് റോഡില്‍ അപകടത്തില്‍ പെടുന്നവരെ സഹായിക്കാന്‍ തനിക്ക് പ്രചോദനമായത് എന്ന് നാല്പത്തി രണ്ടുകാരനായ അന്‍ഷാദ് പറഞ്ഞു.
കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍(COA) ആലപ്പുഴ ജില്ലാ കമ്മിറ്റിഅംഗം,മാന്നാര്‍ മീഡിയ സെന്റര്‍ എക്സിക്യൂട്ടീവ് അംഗം, മാന്നാര്‍ടൗണ്‍ക്ലബ്ബ് ട്രഷറര്‍,മാന്നാര്‍ പുത്തന്‍പള്ളി മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അന്‍ഷാദിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
റെജിമോള്‍ ഭാര്യയും നായര്‍സമാജം സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി അസ്‌ന അന്‍ഷാദ് മകളുമാണ്.