മാന്നാർ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒന്നര മണിക്കൂറോളം രക്‌തം വാർന്ന് റോഡിൽ കിടന്നയാളെ ആശുപത്രിയിൽ എത്തിച്ച യുവാവിന് ആലപ്പുഴ ജില്ലാ പോലിസ് മേധാവി ജി. ജയദേവ് അനുമോദന പത്രം നൽകി ആദരിച്ചു. മാന്നാർ കുരട്ടിക്കാട് അൻഷാദ് മൻസിലിൽ പി.ജെ അൻഷാദിനാണു അനുമോദന പത്രം ലഭിച്ചത്. മെയ് എട്ടിന് മാന്നാർ പരുമല ജംഗ്‌ഷന് വടക്ക് വശത്തു വെച്ച് കാൽനടയാത്രക്കാരനായ റാന്നി ഇടമൺ സ്വദേശി നടേശൻ എന്നയാളിനെ ലോറി ഇടിച്ചിട്ട് നിർത്താതെ പോവുകയും ഗുരുതര പരിക്കേറ്റ് ഒന്നര മണിക്കൂറോളം ആരോരുമില്ലാതെ രക്‌തം വാർന്ന് റോഡിൽ കിടക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ അൻഷാദ് സുഹൃത്തിന്റെ ആംബുലൻസിൽ നടേശനെ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുകയായിരുന്നു.
ഈ വിവരം മാന്നാർ പോലിസ് സ്റ്റേഷനിൽ നിന്നും ചെങ്ങന്നൂർ ഡി.വൈ.എസ്.പി ക്ക് റിപ്പോർട്ട് നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു മനുഷ്യ ജീവൻ രക്ഷിച്ചതിന് ജില്ലാ പോലിസ് മേധാവി അനുമോദന പത്രം നൽകിയത്. മാന്നാർ പോലിസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മാന്നാർ പോലിസ് ഇൻസ്‌പെക്ടർ എസ് എച് ഒ. ജി. സുരേഷ് കുമാർ അൻഷാദിന് അനുമോദന പത്രം കൈമാറി. മാന്നാർ എമർജൻസി റെസ്‌ക്യു ടീം സെക്രട്ടറി, ചെങ്ങന്നൂർ അഗ്നിശമന സേന യുണിറ്റിലെ സിവിൽ ഡിഫൻസ് അംഗം,മാന്നാർ മീഡിയ സെന്റർ എക്‌സികുട്ടീവ് അംഗം, മാന്നാർ മുസ്ലിം ജമാ അത്ത് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അൻഷാദ് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും മേഖല സെക്രട്ടറിയുമാണ്.