Breaking News

ഇ.ഡി നടപടി നിയമ വിരുദ്ധമെന്ന് തോമസ് ഐസക്, സാക്ഷിയെന്ന് ഇ ഡി, ഹർജി ബുധനാഴ്ചത്തേക്ക് മാറ്റി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ മുന്‍ മന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജിയില്‍  ഇ.ഡിയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു. സ്വകാര്യത മാനിക്കണമെന്നും അത് മറികടക്കരുതെന്നും കോടതി പറഞ്ഞു. ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയ കോടതി മറ്റ് നടപടികള്‍ പാടില്ലെന്നും നിര്‍ദേശിച്ചു. തോമസ് ഐസക്കിനോട് ഇ.ഡി ആവശ്യപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യതയുടെ ലംഘനമുണ്ടായതായി കോടതിയുടെ നിരീക്ഷണം.”ആദ്യ നോട്ടീസില്‍ ആവശ്യപ്പെടാത്ത പല രേഖകളും രണ്ടാമത്തെ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനമെന്താണെന്നും കോടതി ചോദിച്ചു. ഇതില്‍ കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ബുധനാഴ്ചയാണ് വിശദീകരണം നല്‍കേണ്ടത്.

ഫെമ’ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്നും ചട്ടപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു. അതോടൊപ്പം തന്നെ ഐസക്കിനെ സാക്ഷിയായിട്ടാണ് വിളിപ്പിച്ചിരിക്കുന്നതെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ഇ.ഡി നടപടിയെന്നും അതുകൊണ്ടാണ് എന്ത് കുറ്റമാണ് ചെയ്തതെന്ന് ചോദിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. കൃത്യമായി വിശദീകരണം നല്‍കാതെയാണ് സമന്‍സ് അയക്കുന്നതും രേഖകള്‍ ആവശ്യപ്പെടുന്നതുമെന്നും ഐസക് കോടതിയെ അറിയിച്ചു. താന്‍ കിഫ്ബിയുടെ രേഖകളുടെ കസ്റ്റോഡിയനല്ലെന്നും എന്നിട്ടും തന്നോടാണ് ഇത് ചോദിക്കുന്നതെന്നും ഐസക് പറഞ്ഞു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ധവെയാണ് തോമസ് ഐസക്കിനായി ഹാജരായത്.

സാക്ഷിയാക്കിയ വ്യക്തിയോട് ചോദിക്കുന്നതുപോലെയല്ല, പ്രതിയോടെന്നപോലെയാണ് തോമസ് ഐസക്കിനോട് രേഖകള്‍ ആവശ്യപ്പെടുന്നത്. അതിനാലാണ് സ്വകാര്യയെ മാനിക്കണമെന്നും അത് മറികടക്കരുതെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top