ട്രിനിഡാഡ്:ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം.ട്രിനിഡാഡിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ മൂന്ന് റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 308 റണ്‍സ് നേടിയ ഇന്ത്യയ്ക്കെതിരെ വെസ്റ്റിന്‍ഡീസ് ആഞ്ഞടിച്ചെങ്കിലും മൂന്ന് റണ്‍സ് അകലെ വീണു. ഇന്ത്യ- 50 ഓവറില്‍ 7ന് 308. വെസ്റ്റിന്‍ഡീസ്- 50 ഓവറില്‍ 6ന് 305. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (97), ശുഭ്മന്‍ ഗില്‍ (64), ശ്രേയസ് അയ്യര്‍ (54) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കുവേണ്ടി സിറാജ്, ശര്‍ദൂല്‍ താക്കൂര്‍, ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു വിജയലക്ഷ്യം. കൃത്യതയോടെ പന്തെറിഞ്ഞ മുഹമ്മദ് സിറാജാണ് വിന്‍ഡീസിന്റെ വിജയം തടഞ്ഞത്.
ധവാനും ഗില്ലും ചേര്‍ന്നു മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഗില്‍ 36 പന്തില്‍ അര്‍ധ സെഞ്ചറി തികച്ചു. 18-ാം ഓവറില്‍ ഗില്‍ പുറത്താകുമ്പോൾ ഇരുവരും ചേര്‍ന്ന് 119 റണ്‍സ് നേടിയിരുന്നു. ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ധവാന്‍ സ്കോറുയര്‍ത്തി. സെഞ്ചുറിയിലേക്ക് കുതിച്ച താരം പക്ഷെ മൂന്ന് റണ്‍സ് അകലെ വീണു. 99 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 97 റണ്‍സാണ് ധവാന്‍ നേടിയത്.57 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്ത ശ്രേയസും മികച്ച പ്രകടനം പുറത്തെടുത്തു. സഞ്ജു സാംസണ്‍ (12), ദീപക് ഹൂഡ (27), അക്സര്‍ പട്ടേല്‍ (21) റണ്‍സ് നേടി. പുറത്താകാതെ ശാര്‍ദുല്‍ താക്കൂര്‍ (7), മുഹമ്മദ് സിറാജ് (1) റണ്‍സും നേടി.
വെസ്റ്റ് ഇന്‍ഡീസിനായി മയേര്‍സ് (75), ബ്രാണ്ടന്‍ കിങ് (54), ബ്രൂക്സ് (46), നിക്കോളാസ് പുരാന്‍ (25) എന്നിവര്‍ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. അവസാന നിമിഷങ്ങളില്‍ ഷെപേര്‍ഡ് (39), അകീല്‍ ഹൊസൈന്‍ (33) റണ്‍സ് എടുത്ത് വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യ ജയം പിടിച്ചെടുത്തു.