Breaking News

നടന്‍ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസെടുത്തു; പരാതി അടിസ്ഥാനരഹിതമെന്നും കോടതിയെ സമീപിക്കുമെന്നും ബാബുരാജ്

പാലക്കാട്: നടന്‍ ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് 3.14 കോടി രൂപ തട്ടിയെടുത്തെന്ന് കാണിച്ച്‌ തിരുവില്വാമല സ്വദേശി റിയാസാണ് ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയത്.

2018ല്‍ റിലീസായ ‘കൂദാശ’ എന്ന സിനിമയുടെ നിര്‍മാണത്തിനായി കൈപ്പറ്റിയ 3.14 കോടി രൂപ തിരികെ നല്‍കിയില്ലെന്നാണു പരാതിയിലെ ആരോപണം. ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി 2017ല്‍ വിവിധ ഘട്ടങ്ങളിലായാണു പണം നല്‍കിയത്. സിനിമ റിലീസായ ശേഷം പണവും ലാഭ വിഹിതവും നല്‍കാമെന്ന് വാ​ഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

ബാബു രാജിനെ നായകനാക്കി ഡിനു തോമസ് സംവിധാനം ചെയ്ത ചിത്രമാണ് കൂദാശ. ക്വട്ടേഷന്‍ ​​ഗുണ്ടയായിരുന്ന കല്ലൂക്കാരന്‍ ജോയ് എന്ന കഥാപാത്രമായാണ് ബാബു രാജിന്റെ കഥാപാത്രം.

അതേ സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് നടന്‍ ബാബുരാജ് പ്രതികരിച്ചു.എന്നാല്‍ സിനിമയുമായി ബന്ധമില്ലാത്ത വാണിയെ അനാവശ്യമായി കേസിലേക്ക് വലിച്ചിടുകയാണെന്ന് ബാബു രാജ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബാബുരാജിന്റെ പ്രതികരണം.

‘കൂദാശ’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഭക്ഷണത്തിനും താമസത്തിനുമായി തന്റെ റിസോര്‍ട്ട് ആണ് ഉപയോഗിച്ചതെന്നും എന്നാല്‍ ചെലവായ തുത നല്‍കിയില്ലെന്നും ബാബു രാജ് പറഞ്ഞു. സിനിമയുടെ റിലീസിന് ശേഷം പണം നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും സിനിമ പരാജയമായതിനാല്‍ അത് ഉണ്ടായില്ലെന്നും ബാബു രാജ് വ്യക്തമാക്കി. നിര്‍മ്മാതാക്കള്‍ക്ക് പൊലീസ് കേസ് ഉണ്ടായിരുന്നതിനാല്‍ തന്റെ പ്രൊഡക്ഷന്‍ കമ്പനിയാണ് സിനിമ റിലീസിന് എത്തിച്ചത്. റിലീസിന് ശേഷം സാറ്റ്‌ലൈറ്റ് വിറ്റ്‌നല്‍കണമെന്ന ആവശ്യം ഭീഷണിയായതോടെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും നടന്‍ വെളിപ്പെടുത്തി. കള്ളക്കേസിന് എതിരെ കോടതിയെ സമീപിക്കുമെന്നും എന്ത് വന്നാലും തന്റെ നിപലാടില്‍ ഉറച്ച്‌ നില്‍ക്കുമെന്നും ബാബു രാജ് അറിയിച്ചു.

ബാബു രാജിന്റെ കുറിപ്പ്:

ഡിനു തോമസ് സംവിധാനം ചെയ്ത റിയാസ്, ഒമര്‍ എന്നിവര്‍ നിര്‍മാതാക്കളായ ഒഎംആര്‍ പ്രൊഡക്ഷന്‍സ് 2017- ല്‍ പുറത്തിറക്കിയ ‘കൂദാശ’ സിനിമ മൂന്നാറില്‍ ച്ചാണ് ഷൂട്ടിംഗ് നടന്നത്. താമസം ഭക്ഷണം എല്ലാം എന്റെ റിസോര്‍ട്ടില്‍ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിര്‍മാതാക്കള്‍ പണം അയച്ചത് റിസോര്‍ട്ടിന്റെ അക്കൗണ്ട് വഴി ആണ്. ഏകദേശം 80 ലക്ഷത്തില്‍ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ് ചിലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാന്‍ അഭിനയിച്ചതിന് ശമ്ബളം ഒന്നും വാങ്ങിയില്ല. താമസം, ഭക്ഷണം, മറ്റ് ചെലവുകള്‍ ഒന്നും തന്നില്ല. എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്.

നിര്‍മാതാക്കള്‍ക്ക് അവരുടെ നാട്ടില്‍ ഏതോ പൊലീസ് കേസുള്ളതിനാല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോള്‍ വിബി ക്രിയേഷന്‍സ് എന്ന എന്റെ നിര്‍മാണ കമ്ബനി വഴി ആണ് റിലീസ് ചെയ്തത്. കൂടാതെ കേരളത്തില്‍ ഫ്‌ളെക്‌സ് ബോര്‍ഡ് വയ്ക്കാന്‍ 18 ലക്ഷത്തോളം ഞാന്‍ ചെലവാകുകയും ചെയ്തു. സാറ്റ്‌ലൈറ്റ് അവകാശം വിറ്റുതരണം എന്ന നിര്‍മാതാക്കളുടെ ആവശ്യപ്രകാരം ഞാന്‍ കുറെ പരിശ്രമിച്ചു, എന്നാല്‍ അത് നടന്നില്ല. പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോള്‍ ഞാന്‍ ആലുവ എസ്പി ഓഫീസില്‍ പരാതി നല്‍കി. എല്ലാ രേഖകളും കൊടുത്തു നിര്‍മാതാക്കള്‍ പലവട്ടം വിളിച്ചിട്ടും പൊലീസ് സ്റ്റേഷനില്‍ വന്നില്ല. സത്യം ഇതായിരിക്കെ അവര്‍ മറ്റു ചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുകയാണ്.

കൂദാശ ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്താല്‍ അതിന്റെ വിവരങ്ങള്‍ കിട്ടുമെന്നിരിക്കെ ഇപ്പോള്‍ ഇവര്‍ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ് അതിനു എതിരെ ഞാന്‍ കോടതിയെ സമീപിക്കും. 2017 കാലത്തെ ഇതുപോലുള്ള കേസുകള്‍ കുത്തിപ്പൊക്കി എന്നെ അപമാനിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എനിക്ക് അറിയാം. ഒരു കാര്യം ഞാന്‍ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ ‘നിലപാടുകളില്‍ ‘ഞാന്‍ ഉറച്ചു നില്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top