Breaking News

കേന്ദ്ര വികസനപദ്ധതികൾ വിലയിരുത്തേണ്ടത് തൻ്റെ ഉത്തരവാദിത്വം, മുഖ്യമന്ത്രിയ്ക്ക് മറുപടി

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ മറുപടി.കാര്യങ്ങള്‍ മനസിലാക്കാനാണ് വന്നത്. അതില്‍ രാഷ്ട്രീയം കാണുന്നില്ല. രാഷ്ട്രീയത്തിന് മീതെ വികസനം കാണുന്നവര്‍ക്ക് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം മനസിലാകുമെന്നു ജയശങ്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വിദേശകാര്യമന്ത്രിയുടെ സംസ്ഥാന സന്ദര്‍ശനത്തെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുന്നു. ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോ ഫ്ലൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാവും. എല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

വികസന പദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തിയില്ലെങ്കിലോ, പദ്ധതികളെക്കുറിച്ച്‌ അറിഞ്ഞില്ലെങ്കിലോ മന്ത്രിമാര്‍ അവരുടെ ജോലി ചെയ്യുന്നില്ല എന്നാണ് അര്‍ഥം. മോദി സര്‍ക്കാരില്‍ മന്ത്രിമാര്‍ ടീമായാണു ജോലി ചെയ്യുന്നത്. കോവിഡ്, വാക്സിനേഷന്‍, വിദ്യാഭ്യാസം, റെയില്‍വേ തുടങ്ങിയ കാര്യങ്ങളില്‍ അടക്കം എല്ലാം ഒരു ടീമായി ചര്‍ച്ച ചെയ്താണ് മുന്നോട്ടു പോകുന്നത്. രാഷ്ട്രീയത്തിനുപരിയായി വികസനം മനസിലാക്കുന്നവര്‍ക്ക് ഇതെല്ലാം മനസിലാകും. ഞങ്ങളതിനെ വികസനം എന്നു വിളിക്കുന്നു, ചിലര്‍ അതിനെ രാഷ്ട്രീയം എന്നു വിളിക്കുന്നു.

രാജ്യത്തെ ജനങ്ങളെ കാണുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് എങ്ങനെ പറയാനാകുമെന്ന് മന്ത്രി ചോദിച്ചു. എല്ലാവര്‍ക്കും അവരുടേതായ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനുള്ള അവകാശമുണ്ട്. തന്റെ സന്ദര്‍ശനത്തില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് പ്രധാനമന്ത്രിയുടെ പദ്ധതികള്‍ വിലയിരുത്താനായിരുന്നു. വീടുകളില്‍ വൈദ്യുതി വന്നതും കോളനികളില്‍ പദ്ധതികള്‍ വന്നതും വിലയിരുത്തുന്നത് രാഷ്ട്രീയമായി കാണുകയാണെങ്കില്‍ അത് അവരുടെ കാഴ്ചപ്പാടാണ്.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ സത്യം പുറത്തു വരുമെന്ന് ആത്മവിശ്വാസമുണ്ട്. നടപടിയെടുക്കേണ്ട സമയത്ത് കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കും. സ്വര്‍ണക്കടത്തുകേസ് കോടതിയുടെയും അന്വേഷണ ഏജന്‍സികളുടെയും പരിഗണനയിലിരിക്കുന്ന വിഷയമാണ്. കേസ് സംബന്ധിച്ച നടപടികള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. ‘അങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നു നമുക്കറിയാം. സത്യം കണ്ടെത്തുന്നതുവരെ കാത്തിരിക്കാം. അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ട്, അവരത് ചെയ്യും’ – എസ്.ജയശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്തു കേസിലെ സിബിഐ അന്വേഷണം സംബന്ധിച്ച ചോദ്യത്തിന്, കേരളം ചര്‍ച്ച ചെയ്യുന്നതുപോലെ ഇതു രാഷ്ട്രീയവിവാദമല്ലെന്നും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രവിഷയമാണെന്നും ഉചിതമായ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി തീരുമാനമെടുക്കുമെന്നും ജയശങ്കര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top