എറണാകുളത്തും കൊല്ലത്തും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ നാലു മരണം.കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ വാഹനാപകടത്തില്‍ ദമ്പതികളാണ് മരിച്ചത്. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്.ഇവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് പോയ ഓള്‍ട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ദമ്പതികൾ ഓള്‍ട്ടോ വാഹനത്തിലാണ് ഉണ്ടായിരുന്നത്. എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്.
എറണാകുളം തൃപ്പൂണിത്തുറയിലുണ്ടായ അപകടത്തിൽ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഉദയംപേരൂര്‍ സ്വദേശി വൈശാഖ്(20), ചോറ്റാനിക്കര സ്വദേശി അശ്വിന്‍(20) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
തൃപ്പൂണിത്തുറയ്ക്ക് അടുത്ത് എസ് എന്‍ ജംഗ്ഷനില്‍ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഇരുമ്പനം ടെര്‍മിനലില്‍ നിന്നും ഗ്യാസ് കയറ്റി പോയ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ബൈക്കില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നു. അശ്വിന്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. വൈശാഖിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ സുഹൃത്ത് അജിത്ത് ഗുരുതര പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.