ലണ്ടൻ:ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ തുടരും. പ്രധാനമന്ത്രിക്കെതിരെ ഇന്ന് നടന്ന സ്വന്തം പാര്‍ട്ടിയിലെ(കൺസർവേറ്റീവ്) വിശ്വാസ വോട്ടെടുപ്പ് ജോണ്‍സണ്‍ വിജയിച്ചു.വോട്ടെടുപ്പില്‍ 211 പേര്‍ ജോണ്‍സണിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.148 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
ലോക്ക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം ചട്ടം ലംഘിച്ചു മദ്യസല്‍ക്കാരങ്ങള്‍ നടന്നതായി സ്ഥിരീകരിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ എം.പിമാര്‍ ജോണ്‍സനെതിരെ രംഗത്ത് എത്തിയതാണ് വിനയായത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 54 എം.പിമാര്‍ ജോണ്‍സനെതിരെ വിശ്വാസ വോട്ടിന് കത്ത് നല്‍കിയെന്നാണ് വിവരം. 25 എം.പിമാര്‍ പരസ്യമായും പ്രതികരിച്ചിരുന്നു.
വിഷയത്തില്‍ ക്ഷമാപണം നടത്തിയെങ്കിലും രാജ്യം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ രാജിവയ്ക്കില്ലെന്നായിരുന്നു ബോറിസ് ജോണ്‍സണിന്റെ തുടക്കം മുതലേയുള്ള നിലപാട്.സംഘടനാചട്ടം അനുസരിച്ച് 15% പാര്‍ട്ടി എം.പിമാര്‍ ആവശ്യപ്പെട്ടാല്‍ വോട്ടെടുപ്പു വേണ്ടിവരും. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് 359 എം.പിമാരുണ്ട്. 54 എം.പിമാര്‍ കത്തെഴുതിയാല്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണം.
കത്തെഴുതിയ എം.പിമാരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും.അതിനാല്‍ എത്ര എം.പിമാര്‍ ജോണ്‍സനെതിരെ കത്തു നല്‍കിയിട്ടുണ്ടെന്നത് പുറത്തറിയില്ല.
2020 ഡിസംബറിലെ ലോക്ക്ഡൗണ്‍ കാലത്ത് ബോറിസ് ജോണ്‍സന്റെ ഔദ്യോഗിക വസതിയിലടക്കമുള്ള മന്ത്രിഭവനങ്ങളില്‍ ക്രിസ്മസ് പാര്‍ട്ടികള്‍ നടന്ന വിവരം കഴിഞ്ഞ വര്‍ഷാവസാനം പുറത്തായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡൗണിംഗ് സ്ട്രീറ്റ് ഉദ്യാനത്തില്‍ ജോണ്‍സന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത മദ്യസല്‍ക്കാരത്തിന്റെ ഫോട്ടോ ഗാര്‍ഡിയന്‍ ദിനപത്രം പുറത്തുവിട്ടു. മദ്യവിരുന്നില്‍ പങ്കെടുത്തതായി സമ്മതിച്ച ജോണ്‍സണ്‍ പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷ എം.പിമാര്‍ക്കൊപ്പം ഭരണപക്ഷ എം.പിമാരും ജോണ്‍സന്റെ രാജി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.