കോഴിക്കോട്: കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയും നടിയുമായ ഷഹാനയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം.ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭര്‍ത്താവ് സജാദിനെ അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ഷഹാനയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. യുവതിയുടെ ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ട്. ഇത് മര്‍ദനമേറ്റ് ഉണ്ടായതാണോയെന്ന് പരിശോധിക്കുമെന്ന് എസിപി സുദര്‍ശന്‍ പറഞ്ഞു.
രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. വെള്ളിയാഴ്ച രാത്രി കബറടക്കും. പറമ്ബില്‍ ബസാറില്‍ ഒന്നര മാസമായി ഷഹാനയും ഭര്‍ത്താവും വാടകയ്ക്ക് താമസിക്കുകയായിരുന്നു .ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഇവരുടെ വീട്ടിലെത്തി. സജാദിന്‍റെ മടിയില്‍ ഷഹാന അവശയായി കിടക്കുന്നതാണ് അയല്‍വാസികള്‍ കണ്ടത്. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഷഹാനയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് പെണ്‍കുട്ടിയുടെ ഉമ്മ ഉമൈബ ആരോപിച്ചു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സജാദും ബന്ധുക്കളും മകളെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. മകളുടെ ഇരുപതാം പിറന്നാളാണ് ഇന്നെന്നും ആഘോഷിക്കുന്നതിനായി വീട്ടിലേക്ക് ക്ഷണിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ഉമ്മ പറയുന്നു. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാന ചില ജുവലറി പരസ്യങ്ങളിലും തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുൻപാണ് ഇരുവരും വിവാഹിതരായത്.