മലപ്പുറം: മഞ്ചേരിയിൽ നിന്ന് കേരളത്തിന് സന്തോഷ പെരുന്നാൾ ആഘോഷിക്കാനുള്ള കിരീടം.ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം കേരളത്തിന്. ഷൂട്ടൗട്ടിൽ ബംഗാളിനെ 5- 4 എന്ന സ്കോറിന് തോൽപ്പിച്ചു.നേരത്തെ നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോളുകൾ നേടാനായില്ല. എക്സ്ട്രാ ടൈമിലായിരുന്നു ഇരുടീമുകളുടേയും ഗോളുകൾ. 97–ാം മിനിറ്റിൽ ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡറിലൂടെയായിരുന്നു ബംഗാൾ മുന്നിലെത്തിയത്. എന്നാൽ പതിൻമടങ്ങ് വീര്യത്തോടെ കളിച്ച കേരളം മുഹമ്മദ് സഫ്നാദിലൂടെ തിരിച്ചടിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. (1-1)
ഇരു പകുതികളിലും മികച്ച അവസരങ്ങൾ ലഭിച്ചിട്ടും, ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായി. 58–ാം മിനിറ്റിൽ ബംഗാൾ ഡിഫൻഡർമാരുടെ പിഴവിൽനിന്ന് പന്തു മറിഞ്ഞു കിട്ടിയെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഷോട്ട് പിഴച്ചു. പിന്നാലെ പെനൽറ്റി ബോക്സിനുള്ളിൽനിന്ന് ടി.കെ. ജെസിന്‍ തൊടുത്ത ഷോട്ടും പുറത്തേക്കാണു പോയത്. 2–ാം പകുതിക്കിടെ പരുക്കേറ്റ അജയ് അലക്സിനെ സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുപോയത് കേരളത്തിന് നിരാശയായി. ബിബിൻ അജയനാണ് പകരം കളത്തിലിറങ്ങിയത് സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഏഴാം കിരീടം ആണ്.
പയ്യനാട് സ്റ്റേഡിയത്തിലെ 27000 വരുന്ന കാണികൾ ആവേശത്തിമിർപ്പിൽ.