കണ്ണൂര്‍: തലസ്ഥാനത്തെ സിൽവർ ലൈൻ സംവാദത്തിനിടെ കണ്ണൂരില്‍ കല്ലിടലും പ്രതിഷേധവും. കണ്ണൂര്‍ എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുഴുപ്പിലങ്ങാട് പഞ്ചായത്തിലാണ് കല്ലിടല്‍ നടന്നത്.കല്ലിടാന്‍ അധികൃതര്‍ എത്തിയതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിന്നാലെ കല്ലിടലിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകള്‍ അടക്കമുള്ളവര്‍ പൊലീസ് വാഹനത്തിന് മുന്നില്‍ നിന്നും പ്രതിഷേധിച്ചു.
ജനവാസ മേഖലയിലാണ് കല്ലിടാന്‍ അധികൃതര്‍ എത്തിയത്. ഉടമ സ്ഥലത്തില്ലാത്തിരുന്ന സമയത്തായിരുന്നു അധികൃര്‍ വന്നത്. പിന്നാലെ വീട്ടുകാര്‍ എത്തുകയും കല്ലിടാന്‍ തങ്ങള്‍ക്ക് സമ്മതമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഉടമസ്ഥരുടെ സമ്മതമില്ലാതെ കല്ലിടാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കി.കഴിഞ്ഞ ദിവസം നിര്‍ത്തി വച്ചിരുന്നത്സ ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു.
കെ റെയില്‍ ആവശ്യമില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. മുന്‍കൂട്ടി അറിയിക്കാതെയാണ് കല്ലിടാന്‍ എത്തിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ കൈവശം സര്‍വേ നമ്പർ മാത്രമാണുള്ളതെന്നും മുന്‍കൂട്ടി അറിയിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും സര്‍വേ അധികൃതര്‍ വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ക്കിടയിലും കല്ലിടലുമായി മുന്നോട്ട് പോകുമെന്ന് അധികൃതര്‍ പറഞ്ഞു. കല്ലിട്ടതിന് പിന്നാലെ അത് പിഴുത് മാറ്റുമെന്ന് വീട്ടുടമ പറഞ്ഞു.
അതേസമയം, കെ റെയില്‍ സംഘടിപ്പിക്കുന്ന സംവാദം ഹോട്ടല്‍ താജ് വിവാന്തയില്‍ പുരോഗമിക്കുകയാണ്. റെയില്‍ വ് ബോര്‍ഡ് അംഗം സുബോധ് ജെയിന്‍, സാങ്കേതിക സര്‍വകലാശാല മുന്‍ വി സി ഡോ.കുഞ്ചെറിയ, തിരുവനന്തപുരം ചേംബര്‍ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ സില്‍വര്‍ ലൈനിനെ അനുകൂലിച്ച് സംസാരിക്കും. ഡോ.ആര്‍ വി ജി മേനോന്‍ മാത്രമാണ് പദ്ധതിയെ എതിര്‍ക്കുന്ന പാനലില്‍ ഉള്ളത്.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പറിയിച്ച് ആര്‍.വി.ജി. മേനോന്‍. കേരളത്തില്‍ പാളം ഇരട്ടിപ്പിക്കല്‍ ഇഴയുന്നത് നാട്ടുകാര്‍ എതിര്‍ത്തിട്ടാണോയെന്നും മൂന്നും നാലും ലൈനുകള്‍ ഇടുന്ന പദ്ധതിക്ക് ജനം പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള റയില്‍വേ ലൈന്‍ വികസിപ്പിക്കുന്നതാണ് ജനകീയ ബദലെന്ന് ആര്‍.വി.ജി. മേനോന്‍. പക്ഷേ ഈ പദ്ധതിയോട് ജപ്പാന്‍കാര്‍ക്ക് താല്‍പര്യമില്ല. സില്‍ലര്‍ ലൈന്‍ ഭൂരിഭാഗം യാത്രക്കാര്‍ക്കും പ്രയോജനപ്പെടുത്താനാവില്ലെന്നും എന്തു വിലകൊടുത്തും നടപ്പാക്കുമെന്ന് പറഞ്ഞിട്ട് ചര്‍ച്ച നടത്തുന്നത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങള്‍ എടുക്കുന്നത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.”