അഴീക്കോട്:ആനയുടെ ആക്രമണത്തില്‍നിന്ന് പിതാവും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വൈറലായ ആ വീഡിയോക്ക് പിന്നിലെ സംഭവം ഇതാണ്. അരീക്കോട് കീഴുപറമ്പ് പഴംപറമ്പിലാണ് അപകടകരമായ രീതിയിൽ ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ പിതാവും മകനും നേരെ ആനയുടെ ആക്രമണമുണ്ടായത്. വലിയ പീടിയേക്കല്‍ നബീലും നാലു വയസ്സുകാരന്‍ മകനും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.തൃക്കളയൂർ ക്ഷേത്രത്തിനടുത്ത് പനമ്പട്ട കഴിച്ചുകൊണ്ടിരിക്കുന്ന ആനയ്ക്ക് ഭക്ഷണം നൽകാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ആദ്യം പിതാവ് ആനക്ക് സ്വന്തം കയ്യിൽ വെച്ച് എന്തൊ ഭക്ഷണം നൽകി. തുടർന്ന് മകനെ സന്തോഷിപ്പിക്കാൻ അവൻ്റെ കയ്യിൽ ഭക്ഷണം വെച്ചുകൊടുത്ത് ആനയുടെ തുമ്പി കൈയിലേക്ക് നീട്ടുകയായിരുന്നു. പെടുന്നനെ മകനെ ആന തുമ്പി കൈയില്‍ ചുറ്റിയെടുത്തെങ്കിലും നബീല്‍ വലിച്ചെടുത്ത് പുറത്തേക്കെറിയുകയായിരുന്നു.
പിതാവിന്റെ ആത്മധൈര്യത്തെ പ്രശംസിച്ചുകൊണ്ട് വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കൊളക്കാടൻ മിനി എന്നാണ് ആനയുടെ പേര്.
പിതാവ് ആനയ്ക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ട് മകനും ഒപ്പം കൂടുകയായിരുന്നു. ഭക്ഷണം കൊടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ആന തുമ്പിക്കൈ ഉപയോഗിച്ച് കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ പിതാവ് കുട്ടിയെ വലിച്ചു മാറ്റിയതിനാലാണ് വലിയ അപകടം ഒഴിവായത്.
ആനയെ പരിപാലിക്കുന്നവരുടെയൊ പാപ്പാൻ്റെയൊ സാന്നിദ്ധ്യമൊ സമ്മതമൊ ഇല്ലാതെ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നതാണ് വലിയ അപകടങ്ങൾ വിളിച്ചു വരുത്തുന്നത്. മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് ഇപ്പോഴാണ്.