മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയത്തുടക്കം. മത്സരത്തിൽ ആറു വിക്കറ്റിനാണ് കൊൽക്കത്ത ചെന്നൈയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 131 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒൻപതു പന്തും ആറു വിക്കറ്റും ബാക്കിയാക്കി കൊൽക്കത്ത വിജയത്തിലെത്തി. ഇതോടെ, കഴിഞ്ഞ സീസണിലെ കലാശപ്പോരാട്ടത്തിൽ ചെന്നൈയോടേറ്റ തോൽവിക്കും പുത്തൻ താരനിരയുമായി കൊൽക്കത്ത പകരം വീട്ടി.
“ചെന്നൈ സൂപ്പർ കിങ്സിനായി ആ റോൾ മുൻ നായകൻ മഹേന്ദ്രസിങ് ധോണി (50*) നിർവഹിച്ചെങ്കിൽ, കൊൽക്കത്ത ഇന്നിങ്സിൽ ഓപ്പണറായി എത്തിയ രഹാനെ ടോപ് സ്കോററായി. 34 പന്തുകൾ നേരിട്ട രഹാനെ ആറു ഫോറും ഒരു സിക്സും സഹിതം 44 റൺസെടുത്തു.
ഓപ്പണർ വെങ്കടേഷ് അയ്യർ (16 പന്തിൽ രണ്ടു ഫോറുകൾ സഹിതം 16), നിതീഷ് റാണ (17 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 21 റൺസ്), സാം ബില്ലിങ്സ് (22 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 25) എന്നിവരും കൊൽക്കത്ത നിരയിൽ പുറത്തായി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (19 പന്തിൽ 20), ഷെൽഡൺ ജാക്സൻ (മൂന്ന് പന്തിൽ മൂന്ന്) എന്നിവർ പുറത്താകാതെ നിന്നു.
ചെന്നൈയ്ക്കായി വെസ്റ്റിൻഡീസ് താരം ഡ്വെയിൻ ബ്രാവോ നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മിച്ചൽ സാന്റ്നർ നാല് ഓവറിൽ 31 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഇതോടെ, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന താരമായി ലസിത് മലിംഗയ്ക്കൊപ്പം ബ്രാവോയും മാറി. ഇരുവർക്കും നിലവിൽ 170 വിക്കറ്റ് വീതമുണ്ട്. ലസിത് മലിംഗ വിരമിച്ചതിനാൽ ബ്രാവോയ്ക്ക് ഇനി അനായാസം മുന്നിലെത്താം. അമിത് മിശ്ര (166), പിയൂഷ് ചൗള (157), ഹർഭജൻ സിങ് (150) എന്നിവരാണ് പിന്നിലുള്ളത്.