വാഷിംഗ്ടൺ:റഷ്യൻ സർക്കാർ ചാനലുകൾക്ക് ആഗോളതലത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യൂട്യൂബ്. യുക്രൈൻ അധിനിവേശത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നതാണ് കാരണം. ഇത്തരം ഉള്ളടക്കമുള്ള വിഡിയോകൾ ഇപ്പോൾ യൂട്യൂബിൽ കാണാൻ കഴിയില്ല. നിയന്ത്രണം റഷ്യ ടുഡേ, സ്പുട്നിക് എന്നിവയുൾപ്പെടെയുള്ള ചാനലുകൾക്ക്.
കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ ഡിടിഎച്ച്, കേബിൾ ശൃംഖലകളിലെ റഷ്യ ടുഡേ ചാനലിൻ്റെ സംപ്രേക്ഷണം തടസ്സപ്പെട്ടിരുന്നു.രണ്ട് ദിവസത്തിനുശേഷം യൂട്യൂബിൽ നിന്നുള്ള ഫീഡ് ആണ് പിന്നീട് ഉപയോഗിച്ചിരുന്നത്. ഇന്നലെ രാത്രി മുതൽ അതും ലഭ്യമല്ലാതെ ആയി.
റഷ്യ ടുഡേയുടെ പ്രധാന യൂട്യൂബ് ചാനലിന് 4.5 ദശലക്ഷത്തിലധികം വരിക്കാരും, സ്പുട്നിക്കിന് ഏകദേശം 320,000 വരിക്കാരുണ്ടായിരുന്നു. യൂറോപ്പിലെ ഉപയോക്താക്കൾക്ക് മാത്രം കഴിഞ്ഞ ആഴ്ച യൂട്യൂബ് റഷ്യൻ ചാനലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ യുദ്ധത്തെ ന്യായീകരിക്കുന്ന പ്രചരണം നടത്തിയതിന് “ക്രെംലിൻ മീഡിയ മെഷീന്” എതിരെ യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയതിന് ശേഷമായിരുന്നു യൂട്യൂബിന്റെ നടപടി.
നേരത്തെ ലോകമെമ്പാടുമുള്ള റഷ്യൻ സ്റ്റേറ്റ് ഫണ്ടഡ് മീഡിയ ചാനലുകളിൽ നിന്നുള്ള പരസ്യ ധനസമ്പാദനവും താൽക്കാലികമായി നിർത്താൻ യൂട്യൂബ് തീരുമാനിച്ചു. വെള്ളിയാഴ്ച റഷ്യയിലെ എല്ലാ പരസ്യങ്ങളും പ്രത്യക്ഷമായ മാർക്കറ്റിംഗ് ബഹിഷ്‌കരണത്തിലൂടെ താൽക്കാലികമായി യൂട്യൂബ് നിർത്തുകയും ചെയ്തു. ആപ്പിൾ, മൈക്രോസോഫ്റ്റ്, ഇന്റൽ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള പല മുൻനിര കമ്പനികളും റഷ്യൻ വിപണിയിലേക്കുള്ള വിൽപന നിർത്തിയിരുന്നു.