തിരുവനന്തപുരം: വെമ്പായത്ത് ഇന്നലെ നടന്ന തീപിടിത്തത്തില്‍ മരിച്ച ജീവനക്കാരന്‍ നിസാമിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.മൂന്നാഴ്ച മുമ്ബായിരുന്നു നിസാം കടയില്‍ ജോലിയ്ക്കെത്തിയത്. കാലില്‍ വെരിക്കോസ് രോഗമുള്ളതിനാല്‍ നിസാമിന് വേഗത്തില്‍ നടക്കാന്‍ കഴിയില്ലായിരുന്നു. അതിനാലാവാം തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ കഴിയാത്തതെന്നാണ് നിഗമനം. മൂന്ന് മക്കളടങ്ങിയ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു നിസാം.
ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം നടന്നത്. വെല്‍ഡിംഗ് നടക്കുന്നതിനിടെ തീപ്പൊരി പെയിന്റിലേയ്ക്ക് വീണാണ് ഹാര്‍ഡ്‌വെയര്‍ കടയ്ക്ക് തീപിടിച്ചത്. 15മിനിറ്റിനുള്ളില്‍ നാല് നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. എയര്‍ഫോഴ്സിന്റെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തെ തുടര്‍ന്നാണ് തീ അണച്ചത്. തീ പടര്‍ന്ന സമയത്ത് മൂന്നാം നിലയിലായിരുന്നു നിസാം. രാത്രി പന്ത്രണ്ട് മണിയോടെയാണ് കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കടയില്‍ 15 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്ഥാപനത്തില്‍ തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആറ് മാസം മുൻപാണ് പ്രവാസിയായ നിസാറുദ്ദീന്‍ ഹാര്‍ഡ്‌വെയര്‍ കട തുടങ്ങിയത്. അഗ്നിസുരക്ഷ ഉപകരണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ തീപടരാന്‍ തുടങ്ങിയപ്പോള്‍ തന്നെ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത ബാങ്കില്‍ നിന്നും ഉപകരണങ്ങള്‍ കൊണ്ടുവന്ന് തീയണയ്ക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.