ന്യൂഡൽഹി: കീവിൽ റഷ്യൻ ആക്രമണം പ്രതിരോധിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്‌കി.യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സെലന്‍സ്‌കി മോദിയെ ധരിപ്പിച്ചു. യുഎന്നില്‍ തങ്ങളെ രാഷ്ട്രീയമായി പിന്തുണയ്ക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
അതിനിടെ യുഎന്നിലെ ഇന്ത്യന്‍ നിലപാടിനെ റഷ്യ സ്വാഗതം ചെയ്തു. യുഎന്നില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടെടുത്തതില്‍ സന്തോഷമുണ്ടെന്നും റഷ്യ വ്യക്തമാക്കി.
യുക്രൈന്‍ അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
യുക്രൈനിലെ സമീപകാല സംഭവ വികാസങ്ങളില്‍ രാജ്യം കടുത്ത അസ്വസ്ഥതയിലാണെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. മനുഷ്യന്റെ ജീവന്‍ പണയപ്പെടുത്തി ഒരു പരിഹാരവും ഒരിക്കലും കണ്ടെത്താനാവില്ല. ഭിന്നതകളും തര്‍ക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു ഉത്തരം ചര്‍ച്ച മാത്രമാണെന്നും തിരുമൂര്‍ത്തി വ്യക്തമാക്കിയിരുന്നു.