കൊച്ചി: കണ്ണൂർ സർവകലാശാല വിസി പുനർനിയമനം ചട്ടപ്രകാരമെന്ന് ഹൈക്കോടതി. സിംഗിൾ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. പുനർ നിയമനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ.
ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി വീണ്ടും നിയമിച്ചത് ചോദ്യം ചെയ്ത് സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാര്‍ നടപടി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പുനര്‍നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
പുതിയ നിയമനമല്ല മറിച്ച് പുനര്‍ നിയമനമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയുള്‍പ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ വിലയിരുത്തല്‍.
കണ്ണൂര്‍ വിസി പുനര്‍നിയമനം സ്വജനപക്ഷപാതമാണെന്ന് ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത തള്ളിക്കളഞ്ഞിരുന്നു. മന്ത്രി നിര്‍ദേശം മുന്നോട്ടുവെക്കകു മാത്രമാണ് ചെയ്തത്. തീരുമാനമെടുക്കേണ്ടത് ചാന്‍സലറായ ഗവര്‍ണറാണ്. മന്ത്രി ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്ന വിധിയോടെ ചെന്നിത്തലയുടെ ഹര്‍ജി ലോകായുക്ത തള്ളുകയായിരുന്നു.