കോട്ടയം:ഭക്ഷണത്തിലും വെള്ളത്തിലും നിരന്തരം മനോരോഗത്തിനുള്ള മരുന്ന് കലര്‍ത്തി നല്‍കി ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍.പാലാ മീനച്ചില്‍ സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ് ആണ് അറസ്റ്റിലായത്. യുവതിയെ വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ പാലായില്‍ താമസക്കാരനുമായ 38 വയസുള്ള സതീഷ് ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
2006 ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശി ആശയെ വിവാഹം കഴിക്കുന്നത്. അതിനുശേഷം 2008ല്‍ യുവാവ് ഭാര്യ വീട്ടില്‍ താമസമാക്കുകയും സ്വന്തമായി പ്രമുഖ ഐസ്ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷന് ആരംഭിക്കുകയും ചെയ്തു. 2012ല്‍ ഇവര്‍ പാലക്കാട് സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞത് മുതല്‍ ഭാര്യ നിസാര കാര്യങ്ങളെ ചൊല്ലി പിണങ്ങുന്നത് പതിവായിരുന്നതായി യുവാവ് പറയുന്നു.
പരാതിക്കാരനായ യുവാവിന് തുടര്‍ച്ചയായി അനുഭവപ്പെടുന്ന ക്ഷീണത്തെ തുടര്‍ന്ന് ഡോക്ടറെ കാണുകയായിരുന്നു. ഷുഗര്‍ താഴ്ന്നു പോയതാകാം കാരണം എന്ന് കരുതി മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. എന്നാല്‍ 2021 സെപ്റ്റംബര്‍ മാസത്തില്‍ 20 ദിവസത്തോളം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോള്‍ ക്ഷീണം ഒന്നും അനുഭവപ്പൊടാതിരുന്നതിനാല്‍ തോന്നിയ സംശയം ആണ് ഈ കേസിലേക്ക് വഴിത്തിരിവായത്.
യുവാവ് ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് ഇതിനെക്കുറിച്ച് സംസാരിക്കുകയും ഭാര്യയോട് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് ചോദിച്ചറിയണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് കൂട്ടുകാരി ഭാര്യയോട് തിരക്കിയപ്പോഴാണ് 2015 മുതല്‍ ഭര്‍ത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുന്നതായി പറഞ്ഞത്. മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് ആശ വാട്സാപ്പില്‍ അയച്ചു കൊടുക്കുകുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ഡി. ശില്പ പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് പരാതി അയച്ചു കൊടുത്തു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പരാതി അന്വേഷിച്ച പോലീസിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ഭാര്യ ആശക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വീട് റെയ്ഡ് ചെയ്ത് മരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Santhosh
February 5, 2022 at 12:08 pm
മാനസിക രോഗി ആയ ഭർത്താവിന് ഭർത്താവ് അറിയാതെ മരുന്ന് കൊടുക്കുന്നത് സ്വാഭാവികം മാത്രം. അതിൽ അസ്വാഭാവികത ഉണ്ടായിരുന്ന എങ്കിൽ ആ ഭാര്യ ഇത് വേറേ ആരും ആയി പങ്കു വെക്കില്ല.വെറുതെ ഓരോ കേസ് ഉണ്ടാക്കി divorce വാങ്ങി വേറെ വിവാഹം കഴിക്കാൻ ഉള്ള മാർഗം മാത്രം