ന്യൂഡൽഹി:സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി. സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവയിലെ കേരളത്തിന്റെ പ്രകടനം രാജ്യത്ത് മികച്ചതെന്നും സാമ്പത്തിക സർവ്വേ.
സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ വച്ചു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 8 മുതല്‍ 8.5 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. കാര്‍ഷിക മേഖലയ്ക്ക് 3.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. വ്യവസായ മേഖല 11.8 ശതമാനം വളര്‍ച്ച നേടുമെന്നും സര്‍വേ പറയുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലും വ്യാപകമായ വാക്‌സിനേഷന്‍, നിയന്ത്രണം ലഘൂകരിക്കല്‍, കയറ്റുമതി രംഗത്തുണ്ടായ വളര്‍ച്ച മുതലായ ഘടകങ്ങള്‍ അനുകൂലമായെന്നും സര്‍വേ വിലയിരുത്തി. ഈ സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചാ നിരക്കുണ്ടാകുമെന്നും സര്‍വേയിലുണ്ട്.
കൊവിഡ് മഹാമാരി ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സജ്ജമാണെന്നാണ് സര്‍വേ വിലയിരുത്തുന്നത്. മഹാമാരിയുമായി ബന്ധപ്പെട്ട വലിയ സമ്മര്‍ദ്ദം അടുത്ത വര്‍ഷം ഉണ്ടാകാനിടയില്ലെന്നാണ് പ്രതീക്ഷ. സമ്പദ് രംഗം കൊവിഡിന് മുന്‍പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് എത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്.