തിരുവനന്തപുരം:ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേദഗതിയുമായി സർക്കാർ. ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. കഴിഞ്ഞ മന്ത്രിസഭാ യോഗം ഓർഡിനൻസിന് അനുമതി നൽകിയിരുന്നു.നിലവിൽ അധികാരത്തിലിരിക്കുന്നവർക്കെതിരായ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ തൽ സ്ഥാനത്തിരിക്കാൻ അർഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും. മന്ത്രി പദ്ത്തിലും മറ്റുമായി അധികാരത്തിലിരിക്കുന്നവർക്കെതിരെ ലോകായുക്ത ഇനി വിധി പുറപ്പെടുവിച്ചാൽ മുഖ്യമന്ത്രിയോ ഗവർണറോ ഹിയറിംഗ് നടത്തിക്കൊണ്ട് വിധിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. ഇത്തരത്തിലുള്ള നിയമ നിർമാണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.
അതേ സമയം ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുന്നതായി രമേശ് ചെന്നിത്തല പ്രതികരിച്ചു. നരേന്ദ്രമോദി നടപ്പാക്കുന്ന നയം പിണറായി കേരളത്തിൽ നടപ്പാക്കുന്നതായും ചെന്നിത്തല പറഞ്ഞു.നിലവിലെ സർക്കാരിനെതിരായി രണ്ട് പരാതികൾ ലോകായുക്തയുടെ പരിഗണനയിലാണ്. ഒന്ന് മുഖ്യമന്ത്രിക്കെതിരെയും മറ്റൊന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിയമവിരുദ്ധമായി ഇടപെട്ടതുമായി ബന്ധപ്പെട്ട് ഞാൻ നൽകിയ പരാതിയുമാണ്. ഇതിനെ നേരിടാൻ കൂടിയാണ് പെട്ടെന്നുള്ള നടപടിയെന്നും ചെന്നിത്തല പ്രതികരിച്ചു.
പൂർണ്ണമായി ലോകായുക്തയെ നിഷ്പ്രഭമാക്കുന്ന, പ്രസക്തി ഇല്ലാതാക്കുന്ന രീതിയിൽ ആക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പ് ഇടരുതെന്ന് വിഡി സതീശൻ പറഞ്ഞു. ഇതാവശ്യപ്പെട്ട് ഗവർണർക്ക് കത്ത് അയച്ചിട്ടുണ്ട്.